കൊച്ചി: കാക്കനാടുള്ള പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം.
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്.
ആദ്യമായി ടാറ്റൂ ചെയ്തതുകൊണ്ടുതന്നെ ഇത് ഏത് തരത്തിലാകുമെന്ന് അറിയില്ലായിരുന്നു. ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു. കൂടെ വന്നയാൾ ബോയ് ഫ്രണ്ട് ആണോ, പതിനെട്ട് തികഞ്ഞതാണോ, വിർജിൻ ആണോ, മുമ്പ് എത്ര തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്നിങ്ങനെയായി ചോദ്യങ്ങൾ.
പിരീഡ്‌സ് ആണോ എന്നതടക്കം ആർട്ടിസ്റ്റ് ചോദിച്ചു. പിന്നാലെ തന്റെ വസ്ത്രം അഴിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് യുവതി കുറിച്ചു.
സെലിബ്രറ്റികളടക്കം നിരവധി പ്രമുഖർ കാക്കനാട്ടെ ടാറ്റൂ സ്റ്റുഡിയോയിൽ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകൾ കാക്കനാട്ടെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ രംഗത്തെത്തി.
Comments