കീവ്: യുക്രെയ്‌നിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ വൻ നഗരങ്ങൾ തകർന്ന തരിപ്പണമാകുന്ന കാഴ്ചയാണ് ദിവസങ്ങളായി തുടരുന്നത്. യുദ്ധം എട്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. ഷെൽ-മിസൈൽ ആക്രമണങ്ങളിൽ നാമാവശേഷമായ നഗരങ്ങളെ പൂർവസ്ഥിതിയിലാക്കുമെന്നാണ് സെലൻസ്‌കിയുടെ പ്രതിജ്ഞ. നഷ്ടപരിഹാരം നൽകാൻ റഷ്യ തയ്യാറായിക്കോളൂവെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
രാജ്യം പുനർമിർമ്മിക്കും.’നഷ്ടപരിഹാരം’ നൽകാൻ റഷ്യ പഠിക്കുകയും ചെയ്യുമെന്ന് സെലൻസ്‌കി അവകാശപ്പെട്ടു. ഞങ്ങളുടെ എല്ലാ കത്തീഡ്രലുകളും പള്ളികളും നശിപ്പിച്ചാലും, ഞങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ നിങ്ങൾക്കാകില്ല.. യുക്രെയ്‌നിലും യുക്രെയ്ൻ സ്വദേശികളിലും ദൈവത്തിലുമുള്ള ഞങ്ങളുടെ ആത്മാർത്ഥമായ വിശ്വാസം തല്ലിക്കെടുത്താനാകില്ലെന്നും സെലൻസ്‌കി പറഞ്ഞു. തകർന്ന് പോയ ഓരോ വീടും, ഓരോ തെരുവും, ഓരോ നഗരവും ഞങ്ങൾ പുനർനിർമ്മിക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി.
‘നഷ്ടപരിഹാരം’, ‘സംഭാവനകൾ’ എന്നീ രണ്ട് വാക്കുകൾ പഠിക്കാൻ റഷ്യ തയ്യാറായിക്കോളൂ.. ഞങ്ങളുടെ രാജ്യത്തിനെതിരെയും ഓരോ യുക്രെയ്ൻ സ്വദേശിക്കെതിരെയും ചെയ്ത പ്രവൃത്തിക്ക് റഷ്യ മറുപടി പറയേണ്ടി വരുമെന്നും സെലൻസ്‌കി പ്രതികരിച്ചു. ഐക്യരാഷ്‌ട്രസഭ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം നാടും വീടും നഷ്ടപ്പെട്ട ഒരു ദശലക്ഷത്തിലധികം യുക്രെയ്‌നികൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Comments