ബുക്കാറസ്റ്റ്: യുക്രെയ്‌നിൽ നിന്നും റുമാനിയൻ അതിർത്തിയിൽ എത്തിയ ആളുകൾക്ക് സഹായവുമായി റെഡ് ക്രോസ്. ഇന്ത്യയെയും ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിനെയും കുറിച്ച് ഓർത്ത് അഭിമാനമുണ്ടെന്ന് റെഡ് ക്രോസ് പ്രവർത്തകർ അഭിപ്രായപ്പെട്ടു. റുമാനിയയിലെ സിററ്റ് അതിർത്തിയിലാണ് അഭയാർത്ഥികൾക്കായി റെഡ് ക്രോസ് സേവനമനുഷ്ഠിക്കുന്നത്.
‘യുദ്ധമുഖത്ത് നിന്നും ധാരാളം ആളുകളാണ് ഒരോ ദിവസവും ഇവിടേയ്‌ക്ക് എത്തിച്ചേരുന്നത്. അവർക്കായി ടെന്റുകളും മറ്റും നിർമ്മിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഇതിലെല്ലാം ഉപരിയായി ഇന്നലെ 815 ഇന്ത്യക്കാരാണ് അതിർത്തിയിൽ എത്തിയത്. അവരിൽ 300 പേർ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഇന്ത്യയുടെ പൗരന്മാരെ എത്രയും വേഗം സുരക്ഷിതരായി തിരികെ എത്തിക്കാൻ രാജ്യം പ്രവർത്തിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മറ്റ് രാജ്യക്കാർ സഹായത്തിനായി കേഴുമ്പോൾ, ഇന്ത്യക്കാർ സുരക്ഷിതരായി വേഗം തന്നെ മടങ്ങി പോകുകയാണ്’ റെഡ് ക്രോസ് പ്രവർത്തകർ പറഞ്ഞു.
ഏറെ നാളുകൾ അധ്വാനിച്ച് ഉണ്ടാകിയതെല്ലാം യുക്രെയ്‌നിൽ വിട്ടെറിഞ്ഞാണ് സ്വന്തം ജീവനും കൊണ്ട് ആളുകൾ രക്ഷപ്പെടുന്നത്. അവരിൽ ചിലർ മതിയായ വസ്ത്രങ്ങൾ പോലും കൈയ്യിൽ കരുതുന്നില്ല. അതിനാൽ അവർക്ക് ആവശ്യമായ വസ്ത്രം, ഭക്ഷണം, മരുന്നുകൾ എന്നിവയെല്ലാം റെഡ് ക്രോസ് നൽകുന്നുണ്ടെന്നും പ്രവർത്തകർ പറഞ്ഞു.
അതേസമയം, യുദ്ധഭൂമിയിൽ നിന്നും ഇതുവരെ 18,000ലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ആറായിരത്തിലധികം ആളുകൾ മാതൃരാജ്യത്തേയ്‌ക്ക് തിരിച്ചെത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments