ഭോപ്പാൽ: ജീവിതം നഷ്ടപ്പെട്ടെന്ന് കരുതുന്നവർക്ക് പലപ്പോഴും പുനർജന്മം നൽകുന്നവരാണ് ഡോക്ടർമാർ. ആതുരസേവനത്തിന്റെ മഹത്വം വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയുന്നതല്ല. എന്നാൽ ഡോക്ടർമാർക്ക് സംഭവിച്ചേക്കാവുന്ന ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലാതാക്കുന്നത് ഒരുപാട് പേരുടെ ജീവിതമാകാമെന്ന് വീണ്ടുമോർപ്പിക്കുകയാണ് അടുത്തിടെ വന്ന മാദ്ധ്യമ റിപ്പോർട്ട്.
മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സ്ഥിതിചെയ്യുന്ന ട്രോമ സെന്ററിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അശ്രദ്ധയെന്ന വാക്കിന്റെയും അതിന്റെ വിപത്തിന്റെയും എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് ഡോക്ടർമാർ ജീവനുള്ള രോഗിയെ മരിച്ചതായി സ്ഥിരീകരിച്ചത്. ഒടുവിൽ പോസറ്റ്‌മോർട്ടത്തിനായി കീറിമുറിക്കാൻ പോകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് മരിച്ചുവെന്ന് സ്ഥിരീകരിച്ച സ്ത്രീക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ വെച്ചായിരുന്നു ജാംവന്തിയെന്ന 32-കാരിക്ക് വാഹനാപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാംവന്തി ചികിത്സയിലിരിക്കെ മരിച്ചതായി ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് മരണ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് നൽകി. അപകടം സംഭവിച്ചത് ഫെബ്രുവരി 24നായിരുന്നു. തുടർന്ന് ഝാൻസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് ഗ്വാളിയാർ ട്രോമ സെന്ററിലേക്ക് റെഫർ ചെയ്ത് ജാംവന്തി അവിടെയെത്തിയത്. ഫെബ്രുവരി 25ന് ജാംവന്തി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്താനായി മോർച്ചറിയിലേക്ക് കൊണ്ടുപോകവെ ജാംവന്തിയുടെ സഹോദരനാണ് ശരീരത്തിൽ ചലനമുണ്ടായത് ശ്രദ്ധിച്ചത്. ഉടനെ തന്നെ ഡോക്ടർമാരെ വിവരമറിയിച്ചു. പരിശോധിച്ചപ്പോൾ ജീവനുണ്ടെന്ന് കണ്ടെത്തി. നിലവിൽ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഗ്വാളിയാർ ട്രോമ സെന്ററിലെ അധികൃതർ.
Comments