ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ കാല് കുത്തിയിട്ടും ഭൂമിയിൽ തന്നെയുള്ള ചില ഇടങ്ങളിൽ മനുഷ്യൻ ഇന്നും കാലുകുത്താനായിട്ടില്ല. ഒരു സഞ്ചാരിക്ക് ലോകത്തിന്റെ ഏത് കോണിവും സുഖമായി എത്തിച്ചേരാൻ കഴിയുമെന്ന് ചിന്തിക്കുകയാണെങ്കിൽ അത് അതിമോഹമാണെന്ന് മാത്രമെ പറയാനാകൂ. ചില സ്ഥലങ്ങളിലേക്ക് പോകാൻ വിലക്കുകൾ ഉണ്ടാകും, ചിലയിടത്ത് തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രമെ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഗൂഗിൾ മാപ്പ് വഴിയൊക്കെ ഈ സ്ഥലങ്ങൾ കാണാനും കഴിയും. എന്നാൽ പോകാൻ ശ്രമിച്ചാൽ നടക്കില്ല. അത്തരത്തിലൊരു സ്ഥലത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ബംഗാൾ ഉൾക്കടലിൽ ആന്റമാൻ നിക്കോബാർ ദ്വീപ സമൂഹത്തിന്റെ ഒരു ഭാഗമായ സെന്റിനൽ ദ്വീപിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് പോലും ഇവിടേയ്‌ക്ക് പ്രവേശിക്കാൻ കഴിയില്ല. നോക്കാം സെന്റിനൽ ദ്വീപിന്റെ വിശേഷങ്ങൾ.
കേന്ദ്രഭരണ പ്രദേശമായ ആന്റമാൻ നിക്കോബാർ ദ്വീപുകളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. നാനഭാഗത്ത് നിന്നും നിരവധി ആളുകളാണ് ഇവിടേയ്‌ക്ക് എത്താറുള്ളത്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന്റെ ഒരുഭാഗത്തെ അറിയപ്പെടുന്നത് സെന്റിനൽ ദ്വീപ് എന്നാണ്. അറുപതിനായിരം വർഷം പഴക്കമുള്ള ഗോത്രവർഗ്ഗക്കാരാണ് ഇവിടെ വസിക്കുന്നത്. സെന്റിനൽ ഗോത്രവർഗ്ഗക്കാർക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ബന്ധം പുലർത്താൻ അവർ താത്പര്യപ്പെടാറുമില്ല.
പുറത്തുനിന്നുള്ളവരെ അവർ ദ്വീപിലേക്ക് അടുപ്പിക്കില്ല. ഇനി ആരെങ്കിലും അങ്ങനെ പ്രവേശിക്കുകയാണെങ്കിൽ അവരെ ഓടിക്കാനും സെന്റിനൽ ദ്വീപിലെ ഗോത്രവർഗ്ഗക്കാർക്ക് അറിയാം. ലോകത്തിലെ ഏറ്റവും അപകടകാരികളായ ഗോത്രവർഗ്ഗക്കാരെന്നാണ് ഇവരെ അറിയപ്പെടുന്നത്. ഗോത്രവർഗ സംരക്ഷണം മുൻനിർത്തി സർക്കാർ ഇവർക്ക് ദ്വീപിനുള്ളിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് അറിയാൻ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും തന്നെ ഫലം കണ്ടില്ല. ബ്രിട്ടീഷുകാരാണ് സെന്റിനലുകാരെ കുറിച്ച് ആദ്യമായി ചരിത്രത്തിൽ രേഖപ്പെടുത്തിയത്. കൂടാതെ ആന്ത്രപോളജിക്കൽ സർവെ ഇന്ത്യയുടെ പര്യടത്തിന്റെ ഭാഗമായി ടിഎൻ പണ്ഡിറ്റിന്റേയും സംഘത്തിന്റെ യാത്രയും വിജയിച്ചിട്ടുണ്ട്. നാളികേരവും ഇരുമ്പ് കഷണങ്ങളും നൽകി നിവാസികളെ അനുനയിപ്പിച്ചാണ് ടിഎൻ പണ്ഡിറ്റും സംഘവും ഇവരുടെ അടുത്തേയ്‌ക്ക് ചെന്നത്. ദ്വീപിലേക്ക് ഇറങ്ങതെ ദൂരെ നിന്ന് ഇവയൊക്കെ നൽകുന്ന ചിത്രങ്ങൾ പണ്ഡിറ്റ് സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
1967ൽ സെന്റിനലിലെ ഗോത്രവർഗ്ഗക്കാരുമായി ബന്ധം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു. ഇവർക്കായി നിരവധി സമ്മാനങ്ങളുമായി സർക്കാരിന്റെ പ്രതിനിധികൾ എത്തി. എന്നാൽ അവരെ സെന്റിനൽ നിവാസികൾ വിരട്ടി ഓടിച്ചു. 1970ലും 2004ലും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അവയൊന്നും തന്നെ ഫലം കണ്ടിട്ടുമില്ല. 2004ലെ സുനാമി ഈ ദ്വീപിനേയും ബാധിച്ചിരുന്നു. ഇവിടേയ്‌ക്ക് രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറേയും ഉദ്യോഗസ്ഥരേയും ഇവർ ആട്ടി ഓടിച്ചു. 2006ൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികളെ ഇവർ വകവരുത്തി. 2018ൽ അമേരിക്കക്കാരനായ നിന്നുള്ള ജോൺ അലെൻ ദ്വീപ് നിവാസികളെ കാണാനായി എത്തിയിരുന്നു. അദ്ദേഹത്തേയും അവർ ക്രൂരമായി കൊലപ്പെടുത്തി.
ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ പുറത്തുവന്നതോടെ പുറം ലോകവുമായി ഒരു ബന്ധവും പുലർത്താൻ ആഗ്രഹമില്ലാത്തവരാണ് സെന്റിനൽ ദ്വീപിലെ ഗോത്രവർഗ്ഗക്കാരനെന്ന് സർക്കാരിനും മനസിലായി . ഇതോടെ ഇവിടേയ്‌ക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സെന്റിനൽ ദ്വീപിന്റെ 3 കിലോമീറ്റർ പരിധിയിലേക്ക് പുറത്ത് നിന്ന് ആരും പ്രവേശിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമാണ്. സർക്കാരിന്റെ സംരക്ഷണത്തിലാണ് സെന്റിനൽ ദ്വീപ് ഇന്ന്. പരിമിതമായ അറിവുകൾ പ്രകാരം ഗുഹാമനുഷ്യരെ പോലെ വേട്ടയാടി ചുട്ടുതിന്നുന്ന ഗോത്രവർഗ്ഗമാണ് സെന്റിനലുകാരുടേത്. അപരിചതരായ ആരേയും അവർ ആക്രമിക്കും. എന്നാൽ ഭയം കൊണ്ടാണ് ഇവർ പുറത്തു നിന്ന് വരുന്നവരെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്നാണ് പറയപ്പെടുന്നത്. 300 മുതൽ 400 വരെ സെന്റിനൽ ഗർഗ്ഗക്കാർ ദ്വീപിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Comments