ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇതുവരെ 20,000ത്തിലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം. നിരവധി പേർ ഇപ്പോഴും യുക്രെയ്‌ന്റെ വിവിധ മേഖലകളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കിഴക്കൻ യുക്രെയ്‌നിൽ, പ്രത്യേകിച്ച് ഖാർകിവ്, പിസോച്ചിൻ എന്നീ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറച്ച് ബസുകൾ അവിടെയെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ച് ബസുകളാണ് അവിടെ പ്രവർത്തന സജ്ജമായിട്ടുള്ളത്. കൂടുതൽ ഗതാഗത സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രത്യേക ട്രെയിനുകൾക്കായി യുക്രെയ്‌നിലെ അധികൃതരോട് അഭ്യർത്ഥിച്ചെങ്കിലും ഇതുവരെ ലഭ്യമായില്ല. അതിനാലാണ് ബസുകൾ ക്രമീകരിക്കുന്നത്.
900-1000 ഇന്ത്യക്കാർ പിസോച്ചിനിലും 700-ലധികം ഇന്ത്യക്കാർ സുമിയിലുമുണ്ട്. കൂടുതൽ ആശങ്ക നിലനിൽക്കുന്നത് സുമിയെക്കുറിച്ചാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.
വെടിനിർത്തൽ പ്രാബല്യത്തിൽ വരാത്തിടത്തോളം രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. യുക്രെയ്ൻ-റഷ്യ പ്രതിനിധികളോട് ഇക്കാര്യം നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമായ ഇടങ്ങളിൽ എങ്കിലും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. അത് നടപ്പിലായാൽ നമ്മുടെയാളുകളെ വളരെ വേഗം രക്ഷപ്പെടുത്താനാകുമെന്നും അരിന്ദം ബാഗ്ച്ചി അറിയിച്ചു.
Comments