കീവ്: എത്ര ദൂരെയാണെങ്കിലും യുക്രെയ്‌നിൽ ജനിച്ചുവളർന്നവർ ഒരിക്കലും അവരുടെ മാതൃരാജ്യത്തെ കൈവിടില്ലെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്‌നിക്കോവ് പറഞ്ഞു. സ്വന്തം മാതാവിന് ഒരു ആപത്തുണ്ടായാൽ മക്കൾ അടുത്തെത്തുന്നത് പോലെ, മാതൃരാജ്യത്തിന് ഒരു ആവശ്യം വന്നാൽ, എത്ര ദൂരെയാണെങ്കിലും അവിടുത്തെ ആളുകൾ ഓടിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം 66,224 യുക്രെയ്ൻ പൗരന്മാരാണ് അന്യനാട്ടിൽ നിന്നും രാജ്യത്തേയ്‌ക്ക് മടങ്ങിയെത്തിയത്. മറുനാട്ടിൽ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കായും ചേക്കേറിയവരാണിവർ. എന്നാൽ സ്വന്തം ജന്മനാടിന് ഒരു ആപത്തുണ്ടായപ്പോൾ, അന്യനാട്ടിലെ എല്ലാ പ്രതിബദ്ധതകളും മറന്ന് അവർ യുദ്ധം ചെയ്യാൻ തിരികെ എത്തിയെന്നും ഒലെക്‌സി റെസ്‌നിക്കോവ് വ്യക്തമാക്കി.
‘സ്വന്തം രാജ്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും മറ്റാർക്ക് മുൻപിലും അടിയറവ് വെയ്‌ക്കുവാൻ യുക്രെയ്ൻ ജനത തയ്യാറല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്യദേശത്ത് നിന്നും യുക്രെയ്‌നിലേയ്‌ക്ക് തിരികെ എത്തിയ ജനങ്ങളുടെ സംഖ്യ. റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം 66,224 യുക്രെയ്ൻ പൗരന്മാർ പ്രതിരോധത്തിനായി രാജ്യത്തേയ്‌ക്ക് മടങ്ങിയെത്തി. ഇവിടുത്തെ ജനങ്ങൾ തന്നെയാണ് ഞങ്ങളുടെ ശക്തി’ പ്രതിരോധമന്ത്രി അറിയിച്ചു.
യുക്രെയ്‌നിലെ ജനങ്ങൾ ഒറ്റക്കെട്ടാണെന്നും തങ്ങളെ തകർക്കാൻ റഷ്യയ്‌ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസം തങ്ങൾക്ക് അറിയാമെന്നും അതിനാൽ അവർക്കായി പോരാടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments