കോട്ടയം: വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ ഗർഭിണിയാക്കി മുങ്ങിയയാൾ പിടിയിൽ. അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (24) അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മണ്ണുമാന്തിയന്ത്രം ഓപ്പറേറ്ററായ ഹരികൃഷ്ണൻ പീരുമേട് സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായി. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്നതിനിടെയാണ് ഹരികൃഷ്ണനുമായി പരിചയത്തിലാകുന്നത്. ഒടുവിൽ വിവാഹം കഴിച്ചോളാമെന്ന് ഹരികൃഷ്ണൻ വാഗ്ദാനം നൽകി. തുടർന്ന് ഇരുവരും മൂന്ന് വർഷം ഒന്നിച്ച് ജീവിച്ചു. ഇതിനിടെ യുവതി ഗർഭിണിയായപ്പോൾ ഹരികൃഷ്ണൻ കൊല്ലം സ്വദേശിനിയുമായി അടുപ്പത്തിലായി. തുടർന്ന് ഗർഭിണിയായ യുവതിയെ ഉപേക്ഷിച്ചു.
ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായെങ്കിലും വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. എന്നാൽ നിരന്തരമായ പീഡനങ്ങളായിരുന്നു യുവതി നേരിട്ടത്. ഇതോടെ യുവതി പോലീസിൽ പരാതി നൽകി. പോലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും ഇരുവരും തമ്മിൽ വീണ്ടും സംഘർഷങ്ങൾ പതിവായി. ഇതോടെ യുവതി കുഞ്ഞിനോടൊത്ത് വണ്ടൻപാത ആശ്രമത്തിലും കല്ലറ മഹിളാ മന്ദിരത്തിലുമായി ജീവിച്ചു. ഇതിനിടെ യുവതിയെയും കുഞ്ഞിനെയും നോക്കിക്കോളാമെന്ന് ചൂണ്ടിക്കാട്ടി ഹരികൃഷ്ണൻ വീണ്ടുമെത്തി. കല്യാണം കഴിക്കാമെന്ന് പറഞ്ഞു. ഇതിനായി സബ്രജിസ്ട്രാർ ഓഫീസിൽ യുവതി എത്തിയെങ്കിലും ഹരികൃഷ്ണൻ വീണ്ടും കബളിപ്പിച്ചു.
യുവതി വീണ്ടും പോലീസിൽ പരാതി നൽകിയതോടെ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ കെ.പി. ടോംസൺ, എസ്‌ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫിസർ സി.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
Comments