കീവ്: യുക്രെയ്നിലെ വിനിട്സ്യ വിമാനത്താവളം റഷ്യ തകർത്തുവെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. വിമാനത്താവളത്തിൽ എട്ട് റോക്കറ്റുകൾ പതിച്ചെന്നും വിമാനത്താവളം പൂർണ്ണമായും നശിച്ചുവെന്നും സെലൻസ്കി അറിയിച്ചു. ഈ സാഹചര്യത്തിൽ യുക്രെയ്നിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിക്കണമെന്ന് സെലൻസ്കി വീണ്ടും ആവശ്യപ്പെട്ടു. റഷ്യയുടെ ഭീകരത തടയുന്നതിന് വേണ്ടിയാണിത്. സ്വയം പ്രതിരോധിക്കാൻ എയർക്രാഫ്റ്റുകൾ നൽകണമെന്നും സെലൻസ്കി പറഞ്ഞു.
നോഫ്ലൈ സോണായി പ്രഖ്യപിക്കണമെന്ന യുക്രെയ്ന്റെ ആവശ്യം കഴിഞ്ഞ ദിവസം നാറ്റോ തള്ളിയിരുന്നു. അതേസമയം സൈനിക നടപടി തുടരുമെന്നും യുക്രെയ്ൻ പോരാട്ടം നിർത്തിയാലെ പിന്മാറൂ എന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. മരിയുപോളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ മരിയുപോളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള ദൗത്യം ഇന്നും പരാജയപ്പെട്ടുവെന്ന് സെലൻസ്കി അറിയിച്ചു. റഷ്യ ഷെല്ലാക്രമണം ശക്തമായി തുടരുകയാണ്. യുദ്ധനിയമങ്ങളുടെ ലംഘനമാണിത്. റഷ്യ താത്കാലിക വെടിനിർത്തൽ ലംഘിച്ചുവെന്നും ഇന്നലേയും ഇത് ആവർത്തിച്ചുവെന്നും സെലൻസ്കി പറഞ്ഞു. യുദ്ധം 11-ാം ദിവസം പിന്നിടുമ്പോൾ ഒട്ടേറെ നഗരങ്ങളും എയർബേസുകളും റഷ്യയുടെ ഷെല്ലാക്രമണത്തിൽ തകർന്നതായാണ് വിവരം.
Comments