കീവ്: യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യയ്‌ക്കുണ്ടായ നഷ്ടത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. യുദ്ധം ആരംഭിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 11,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. 999 കവചിത യുദ്ധ വാഹനങ്ങൾ, 46 വിമാനങ്ങൾ, 68 ഹെലികോപ്റ്ററുകൾ, 290 ടാങ്കുകൾ, 117 പീരങ്കികൾ എന്നിവ യുദ്ധത്തിൽ തകർത്തുവെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
റഷ്യയുടെ സൈനിക നടപടിക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ ചുമത്തിയ ഉപരോധങ്ങൾ ഒരു പരിധി വരെ റഷ്യയെ ഒറ്റപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. റഷ്യയ്‌ക്കെതിരായ അന്താരാഷ്‌ട്ര വ്യാപാര ഉപരോധം വർദ്ധിപ്പിക്കണമെന്നും അതുവഴി റഷ്യ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കണമെന്നുമാണ് യുക്രെയ്ൻ പ്രസിഡന്റിന്റ് സെലൻസ്‌കിയുടെ ആവശ്യം.
അതേസമയം കീവിലടക്കം രൂക്ഷമായ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് യുക്രെയ്ൻ പറയുന്നത്. നാല് നഗരങ്ങളിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചിരുന്നെങ്കിലും റഷ്യ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ട്. കരാർ പ്രാബല്യത്തിൽ വന്നില്ലെന്നും പരാജയമാണെന്നും ചൂണ്ടിക്കാട്ടി സുമിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് എംബസി നിർത്തിവെച്ചിരുന്നു.
Comments