ബീജിങ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന. ജർമ്മൻ ചാൻസലർ ഒലാഫ് സ്‌കോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ വെർച്വൽ ചർച്ചയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
നിലവിലെ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജിൻപിങ് അഭിപ്രായപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഫ്രാൻസും ജർമ്മനിയും യൂറോപ്യൻ യൂണിയനുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുന്നുണ്ടെന്നും അന്താരാഷ്‌ട്ര സമൂഹത്തിന് വേണ്ടി ചൈന ഒരുമിച്ച് നിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ആരുടെയും താൽപര്യത്തിന് വിധേയമായിട്ടല്ല പൊതുവായ താൽപര്യം മുൻനിർത്തിയുളള ചർച്ചകളാണ് ലക്ഷ്യമിടുന്നതെന്നും ഷീ ജിൻപിങ് വ്യക്തമാക്കി.
റഷ്യയ്‌ക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെയും ഷീ ജിൻപിങ് അപലപിച്ചു. ഉപരോധം ആഗോള സാമ്പത്തിക മേഖലയെ കൂടുതൽ മന്ദഗതിയിലാക്കുമെന്നും കൊറോണയിൽ തകർന്ന സാമ്പത്തിക മേഖലയ്‌ക്ക് ഇത് ഇരട്ടി പ്രഹരമാകുമെന്നും ഷീ ജിൻപിങ് അഭിപ്രായപ്പെട്ടതായി പ്രസ്താവനയിൽ പറഞ്ഞു.
യുക്രെയ്‌നിൽ നടക്കുന്ന റഷ്യൻ ഇടപെടലിനെ അധിനിവേശമെന്ന് വിശേഷിപ്പിക്കാൻ പോലും ചൈന ഇതുവരെ തയ്യാറായിട്ടില്ല. അന്താരാഷ്‌ട്ര തലത്തിൽ ഇത് ഏറെ വിമർശനങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. നാറ്റോയെ വിപുലപ്പെടുത്താനുളള താൽപര്യമാണ് സംഘർഷത്തിന് കാരണമെന്നാണ് ചൈനയുടെ ആരോപണം.
അതിനിടെ ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സ്വീകാര്യതയും ചൈനയെ വിറളി പിടിപ്പിക്കുകയാണ്. ഇന്ത്യ വിഷയത്തിൽ ഇടപെടണമെന്ന് യുക്രെയ്ൻ ഉന്നത നേതൃത്വം പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾക്കും വലിയ പ്രശംസയാണ് ലോകരാജ്യങ്ങളിൽ നിന്ന് ലഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വ്‌ലോഡിമർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
Comments