പത്തനംതിട്ട: ശബരിമല ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. രാവിലെ 10.30നും 11.30നും മദ്ധ്യേയായിരുന്നു ഭഗവാന്റെ തൃക്കൊടിയേറ്റ്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേൽ, പി എം തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി എസ് പ്രകാശ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.
പത്ത് ദിവസം നീളുന്ന ഉത്സവത്തിനാണ് കൊടിയേറിയത്. ഇന്ന് പ്രത്യേക പൂജകളില്ലാത്തതിനാൽ ബിംബ ശുദ്ധിക്രിയകൾക്ക് ശേഷം ഹരിവരാസനം പാടി നടയടയ്‌ക്കും. നാളെ ഉത്സവബലി നടക്കും. ഉത്സവനാളുകളിൽ ദിവസവും ഉച്ചയ്‌ക്ക് 12.30 മുതൽ 1.30 വരെ ഉത്സവബലി ദർശനം, രാത്രി 9ന് ശ്രീഭൂതബലി എന്നിവയുണ്ടാകും. 13 മുതൽ 17 വരെ രാത്രി ശ്രീഭൂതബലിയ്‌ക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പ്. 17ന് രാത്രിയാണ് ശരംകുത്തിയിലെ പള്ളിവേട്ട. 18ന് ഉച്ചയ്‌ക്ക് പമ്പയിലാണ് ഭഗവാന്റെ ആറാട്ട്. ഉത്സവവും മീനമാസ പൂജയും ഇക്കുറി ഒരുമിച്ചാണ് വരുന്നത്. മീനമാസ പൂജ 14 മുതൽ 19 വരെയാണ്.
ഇന്നലെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശബരിമല നടതുറന്ന് ദീപങ്ങൾ തെളിയിച്ചു. കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും ഇന്നലെ നടന്നു. മാർച്ച് ഇന്നുമുതൽ 19 വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കും. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തർക്ക് അവസരം നൽകും. നിലയ്‌ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Comments