1000 വർഷങ്ങൾ പഴക്കമുള്ള ജപ്പാനിലെ കില്ലിംഗ് സ്റ്റോൺ പിളർന്നു . ടോക്കിയോയിലെ ടോച്ചിഗി മേഖലയിലെ നാസു അഗ്നിപർവ്വത പർവതങ്ങളിലുള്ള ഒരു കൂറ്റൻ പാറയാണ് ‘കില്ലിംഗ് സ്റ്റോൺ ‘ . മാർച്ച് അഞ്ചിനാണ് അത് രണ്ടായി പിളർന്നത്. ഒരു കല്ല് പിളരുന്നതിലെന്താണ് ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും?
അവിടത്തെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം, അത് വെറും പാറയല്ല, നൂറ്റാണ്ടുകളായുള്ള വിശ്വാസമാണ്. ആയിരം വർഷങ്ങളായി ഈ കല്ല് ഒരു പൈശാചിക ശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്നു. സമീപമെത്തിയ ആരെയും ഈ കല്ല് കൊല്ലുമെന്നതാണ് അതിൽ ഏറ്റവും പ്രചാരത്തിലുള്ള വിശ്വാസം. ജപ്പാനിലെ ദുഷ്ടഭൂതം ഈ പാറയിൽ തടവിലായിരുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു
ജാപ്പനീസ് ഐതിഹ്യമനുസരിച്ച്, ഈ പാറയുടെ കഥ 1107 നും 1123 നും ഇടയിലുള്ളതാണ് . തമാമോ-നോ-മേ എന്ന സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമെടുത്ത രാക്ഷസൻ ജപ്പാൻ ഭരിച്ചിരുന്ന ടോബ ചക്രവർത്തിയെ കൊല്ലാനെത്തി . യുദ്ധത്തിൽ അവളെ ഒരു യോദ്ധാവ് കൊന്നുവെന്നും, അതിനുശേഷം അവളുടെ ആത്മാവ് ഈ കല്ലായി മാറിയെന്നുമാണ് കഥ. ഒരു ബുദ്ധസന്യാസി ഈ കല്ലിലെ ഭൂതത്തെ ഉച്ചാടനം ചെയ്തുവെന്നും ഐതിഹ്യം പറയുന്നു.ഇതോടൊപ്പം, തമോമോ-നോ-മേയുടെ ആത്മാവിനൊപ്പം 9 വാലുകളുള്ള ഒരു കുറുക്കന്റെ ആത്മാവും ഇതിൽ ഉണ്ടെന്നാണ് വിശ്വാസം .
പാറ പിളർന്നതോടെ ദുരാത്മാക്കൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നാണ് നാട്ടുകാരുടെ ഭയം . വർഷങ്ങളായി ഈ പാറ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നുവെന്നും പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. മഴവെള്ളം ഒലിച്ചിറങ്ങിയതിനെ തുടർന്ന് ഇത് രണ്ടായി പിളർന്നതാണെന്ന് വിദഗ്ധർ അനുമാനിക്കുന്നു. 1957 -ൽ ഈ കല്ല് ഒരു പ്രാദേശിക ചരിത്ര സ്ഥലമായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.















