അമൃത്സർ: പഞ്ചാബിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട കൂട്ടത്തോൽവിയിൽ പ്രതികരിച്ച് പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. കോൺഗ്രസ് മുഖ്യമന്ത്രിയും മന്ത്രിമാരുടെയുമടക്കം മുട്ടുമടക്കിയ സാഹചര്യത്തിലാണ് പിസിസി അദ്ധ്യക്ഷന്റെ പ്രതികരണം. പരാജയം അംഗീകരിക്കുന്നതായി സിദ്ദു വ്യക്തമാക്കി. ജനശബ്ദം ഈശ്വരന്റെ ശബ്ദമാണ്. പഞ്ചാബിലെ ജനവിധി അംഗീകരിക്കുന്നുവെന്നും ആംആദ്മി പാർട്ടിക്ക് അഭിനന്ദനങ്ങളെന്നും പിസിസി അദ്ധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം പഞ്ചാബിലെ ഈസ്റ്റ് അമൃത്സറിൽ നിന്ന് മത്സരിച്ച സിദ്ദു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആംആദ്മിയുടെ ജീവൻ ജ്യോത് കൗറാണ് മണ്ഡലത്തിൽ വിജയത്തിലേക്ക് കുതിക്കുന്നത്. വോട്ടെണ്ണൽ പിന്നിട്ട് അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ വലിയ തോൽവിയാണ് കോൺഗ്രസ് നേരിടുന്നത്. ഭരണമുണ്ടായിരുന്ന പഞ്ചാബ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിനേറ്റത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് അധികാര വടംവലി മൂലം ഏറെ രാഷ്‌ട്രീയ പ്രതിസന്ധി നേരിട്ട പഞ്ചാബിൽ കോൺഗ്രസിനെ കാത്തിരുന്നത് ദാരുണമായ തോൽവിയാണെന്നാണ് ജനവിധി വ്യക്തമാക്കുന്നത്.
Comments