ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവൻ ഫലങ്ങളും പുറത്തു വന്നില്ലെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം വോട്ടിങ് നിലയിൽ വൻ മുന്നേറ്റം നടത്തി ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി 42.4 ശതമാനം വോട്ടുകൾ കരസ്ഥമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ട് വിഹിതമാണ് ഇത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 49 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു.
എതിരാളിയായ എസ്പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ 31.6 ശതമാനം വോട്ട് നേടാനേ കഴിഞ്ഞിട്ടുളളൂ. അതായത് ബിജെപിയേക്കാൾ 11 ശതമാനത്തിന്റെ കുറവ്. യുപിയുടെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ ഭരണകക്ഷിക്ക് ഇത്രയും വോട്ടുകൾ ലഭിക്കുന്നത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 39.67 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.
അഞ്ച് വർഷം പിന്നിടുമ്പോഴും ഭരണവിരുദ്ധ വികാരം ഇല്ലാതെ അധികാരം നിലനിർത്താൻ കഴിഞ്ഞതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അഭിമാനിക്കാൻ വകയേറെയുണ്ട്. ഭരണകക്ഷിയെ ശിക്ഷിക്കുന്ന ജനവിധിയാണ് എക്കാലത്തും യുപിയിലെ വോട്ടർമാർ നൽകിയിട്ടുളളത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് യോഗി നില കൊണ്ടത്.
ഇന്ദ്രപ്രസ്ഥത്തിൽ മോദിയും യുപിയിൽ യോഗിയും ചേർന്ന ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്ത് വലിയ പുരോഗതിയിലേക്ക് നയിക്കാനാവുമെന്ന വാഗ്ദാനം ആണ് ബിജെപി ജനങ്ങൾക്ക് മുന്നിൽ വച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടിൽ യുപിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും ബിജെപിക്ക് വലിയ മുതൽക്കൂട്ടായി. ബിഎസ്പി(12.7), കോൺഗ്രസ്(2.43) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വോട്ടിങ് ശതമാനം.
Comments