ഹസ്തിനപൂർ: വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്തുന്നത് കൈയ്യോടെ പിടിക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിന്ന് ബൈനോക്കുലർ നിരീക്ഷണം നടത്തിയിരുന്ന സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിക്ക് പരാജയം. ഹസ്തിനപൂർ മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി യോഗേഷ് വെർമയാണ് ബൈനോക്കുലർ നിരീക്ഷണത്തിലൂടെ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നത്.
ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി ദിനേശിനോട് 7312 വോട്ടുകൾക്കാണ് യോഗേഷ് വെർമ പരാജയപ്പെട്ടത്. വോട്ടിംഗ് മെഷീനിൽ എന്തെങ്കിലും തരത്തിലുളള കൃത്രിമത്വം നടത്തുന്നത് തടയാനെന്ന പേരിലാണ് മെഷീൻ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് കുറച്ചകലെ ഒരു വാഹനത്തിൽ നിലയുറപ്പിച്ച് യോഗേഷ് വെർമ ബൈനോക്കുലർ നിരീക്ഷണം നടത്തിയിരുന്നത്. അനുയായികൾക്കൊപ്പമായിരുന്നു ഇയാൾ 24 മണിക്കൂറും ഇവിടെ നിരീക്ഷണം നടത്തിയത്.
ക്രമക്കേടിനുളള ചെറിയ അവസരം പോലും ഉണ്ടാകാതിരിക്കാൻ അനുയായികൾക്ക് എട്ട് മണിക്കൂർ വീതം ഷിഫ്റ്റുകളായി നൽകിയാണ് 24 മണിക്കൂറും നിരീക്ഷണം ഉറപ്പിച്ചത്. സംഭവം ചിത്രങ്ങളും വീഡിയോകളും സഹിതം വാർത്തയാകുകയും ചെയ്തു. ജനവിധി അട്ടിമറിക്കാൻ വേണ്ടിയാണ് തന്റെ നിരീക്ഷണമെന്നായിരുന്നു യോഗേഷ് വെർമയുടെ പ്രതികരണം.
ബിജെപിക്ക് തുടർഭരണം ഉറപ്പിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനെക്കുറിച്ച്് ചോദിച്ചപ്പോൾ ബംഗാളിൽ ബിജെപിക്ക് വിജയം പ്രവചിച്ചിട്ടും മമത അധികാരത്തിലെത്തിയില്ലേ എന്നായിരുന്നു മറുപടി.
Comments