കോഴിക്കോട് : കൂടത്തായ് കൊലക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മുഖ്യപ്രതി ജോളിയ്ക്ക് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേത് ആണ് നടപടി.
പൊന്നമറ്റത്തിൽ ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതകത്തിലാണ് ജോളി ജാമ്യം ആവശ്യപ്പെട്ട് വെവ്വേറെ ജാമ്യാപേക്ഷ നൽകിയത്. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് ആയിരുന്നു അപേക്ഷയിലെ ആവശ്യം. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി ജാമ്യം നൽകാൻ വിസമ്മതിക്കുകയായിരുന്നു. ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങൾ ഹൈദരാബാദിലെ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും ഇതിന്റെ ഫലം പുറത്തുവരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
അതേസമയം നോട്ടറി വിജയകുമാറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതോടെ കേസിൽ ഉൾപ്പെട്ടവരുടെ എണ്ണം ജോളിയുൾപ്പെടെ നാലായി.
Comments