ലഖ്നൗ: 1985ൽ നാരായൺ ദത്ത് തിവാരിക്ക് ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിൽ 255 ഇടത്തും വിജയിച്ച് വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. 37 വർഷത്തിനിടെ സംഭവിക്കുന്ന ആദ്യ രാഷ്‌ട്രീയ പ്രതിഭാസം.
ഇത്തവണ 41.29 ശതമാനം വോട്ടാണ് യോഗി സർക്കാരിന് ലഭിച്ചത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിക്ക് 32.06 ശതമാനം വോട്ടുകൾ ലഭിച്ചു. 111 സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനായത്.
മറ്റ് രണ്ട് പ്രധാന പാർട്ടികളായ ബിഎസ്പിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങേണ്ടിയും വന്നു. ബഹുജൻ സമാജ് പാർട്ടി ഒരു സീറ്റും, കോൺഗ്രസ് രണ്ട് സീറ്റുമാണ് ഇത്തവണ നേടിയത്. ഇരുപാർട്ടികളുടെയും വോട്ടുവിഹിതം യഥാക്രമം 12.88 ശതമാനവും 2.33 ശതമാനവുമാണ്.
യുപിയിൽ അധികാരം നിലനിർത്തിയതോടെ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്ന ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി കൂടിയാവുകയാണ് യോഗി ആദിത്യനാഥ്. പാർട്ടിയുടെ മറ്റ് മുൻ മുഖ്യമന്ത്രിമാരായിരുന്ന കല്യാണ് സിംഗ്, രാം പ്രകാശ് ഗുപ്ത, രാജ്നാഥ് സിംഗ് എന്നിവർക്ക് അധികാരത്തിലേറിയതിന് ശേഷം തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല.
Comments