ലക്‌നൗ: രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഹോളി ആഘോഷങ്ങൾക്ക് മുൻപ് ഉണ്ടായേക്കും. മാർച്ച് 14നോ 15നോ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രമുഖ ബിജെപി നേതാക്കൾ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
വ്യാഴാഴ്ച അദ്ദേഹം ഡൽഹി സന്ദർശിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ പരിപാടിയിൽ മാറ്റം വരുത്തുകയും വൈകിട്ട് അഞ്ചിന് അദ്ദേഹം ലക്‌നൗവിലെ വീട്ടിൽ മുഴുവൻ മന്ത്രിമാരേയും കാണുകയും ചെയ്യും. 37 വർഷത്തിന് ശേഷം ആദ്യമായാണ് യുപിയിൽ ഒരു സർക്കാരിന് തുടർ ഭരണം ലഭിക്കുന്നത്. 37 വർഷങ്ങൾക്ക് മുൻപ് 1985ൽ എൻഡി തിവാരിയായിരുന്നു തുടർ ഭരണം നേടി മുഖ്യമന്ത്രിയായത്.
ഉത്തർപ്രദേശിൽ 41.9 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനം അധികം വോട്ട് വിഹിതം വർധിപ്പിച്ചു. ബിജെപി ഒറ്റയ്‌ക്ക് 255 വോട്ടുകൾ നേടി. എസ്പി 123 സീറ്റുകൾ നേടി. കോൺഗ്രസ് 2 സീറ്റുകളായി ചുരുങ്ങി. മറുവശത്ത് ബിഎസ്പി ഒറ്റ സീറ്റിലേക്ക് ചുരുങ്ങി. ഗുണ്ടകളെ ഒതുക്കി ക്രമസമാധാനം തിരികെ കൊണ്ടുവന്നതും സമാനതകളില്ലാത്ത വികസനവുമാണ് യോഗിയുടെ ഭരണത്തിൽ മികച്ച് നിൽക്കുന്നത്.
Comments