ചണ്ഡീഗണ്ഡ്:പഞ്ചാബിലെ കനത്ത തോൽവിയ്‌ക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ പ്രശംസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു.ഈ സമയം മാറ്റത്തിന്റെ രാഷ്‌ട്രീയത്തിന്റേതാണ്.പഞ്ചാബിൽ പുതിയ ഒരു ഭരണത്തെ തിരഞ്ഞെടുത്ത ജനങ്ങളെ ഞാൻ അനുമോദിക്കുന്നുവെന്ന് സിദ്ദു പ്രതികരിച്ചു.
സംസ്ഥാനത്തെ കോൺഗ്രസ് പ്രസിഡൻറ് ആണെന്നിരിക്കെ ഇത്തരത്തിൽ പ്രതികരിക്കാമോയെന്ന ചോദ്യത്തിന് ജനം മാറ്റത്തിനാണ് വോട്ട് ചെയ്തതെന്നും അവർക്ക് ഒരിക്കലും തെറ്റു പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഈ തീരുമാനം ദൈവത്തിന്റെ തീരുമാനം ആണെന്നും അത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിന്റെ ഉന്നമനമായിരുന്നു തന്റെ ലക്ഷ്യം. പഞ്ചാബിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തുടർന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും സിദ്ദു വ്യക്തമാക്കി. ഞാനും ജനങ്ങളും തമ്മിലുള്ള ബന്ധം പരിധിയില്ലാത്തതാണ്. അത് ദൈവീകമാണ്. അത് ഹൃദയത്തിൽ നിന്ന് വരുന്നതാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി മാത്രം ജനങ്ങളുമായുള്ള ഈ ബന്ധത്തെ ഞാൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ജനങ്ങളിൽ ഞാൻ ദൈവത്തെ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമൃത്സർ ഈസ്റ്റിൽ നിന്ന് മത്സരിച്ച സിദ്ദു ആംആദ്മി സ്ഥാനാർത്ഥിയായ ജീവൻജ്യോത് കൗറിനോടാണ് പരാജയപ്പെട്ടത്. 6000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആംആദ്മി സ്ഥാനാർഥി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. നവജ്യോത് സിംഗ് സിദ്ദുവിന് 32,929 വോട്ടും കൗറിന് 39,520 വോട്ടുമാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ആംആദ്മിയെ പുകഴ്‌ത്തി രംഗത്തെത്തിയത് അണികൾക്കിടയിൽ ആശയപ്പുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സിദ്ദു ആപ്പിലേക്ക് ചുവടുമാറ്റുകയാണോ എന്ന സംശയം പ്രകടിപ്പിച്ചവരുമുണ്ട്.
Comments