തിരുവനന്തപുരം: രാഹുൽഗാന്ധിയെ പരിഹസിച്ച് എം. സ്വരാജ്. മനോരമ ദിനപത്രത്തിലെ തലക്കെട്ട് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ‘ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രിയെന്നാണ് മനോരമ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മണ്ഡലത്തിൽ വരും. എന്നിട്ട് ഒരു ചായക്കടയിൽ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴം പൊരി തിന്നും എന്നിട്ട് നല്ല പഴം പൊലിയാണെന്ന് പറയുന്നു’ സ്വരാജ് പരിഹസിച്ചു. എസ്എഫ്‌ഐ തൃശൂർ ജില്ലാ സമ്മേളനത്തിലായിരുന്നു സ്വരാജിന്റെ ഈ കളിയാക്കൽ.
സ്വരാജിന്റെ വാക്കുകൾ ഇങ്ങനെ ‘മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ നിശ്ചയിച്ച ദിവസമായിരുന്നു. രാഗായുഗം എന്നായിരുന്നു തലക്കെട്ട്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാൻ പോകുന്നു എന്നണ് പ്രചരിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി. തൽക്കാലം രാഷ്‌ട്രീയം മറക്കാം. ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങനെയാണ് അദ്ദേഹം വിജയിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജനങ്ങൾക്ക് മനസ്സിലായി അദ്ദേഹം പ്രധാനമന്ത്രിയാകാനല്ല. എംപിയാകാനാണ് വന്നത്. എന്തായാലും ആ കാലം അങ്ങിനെ കടന്നുപോയി.
ഇപ്പോൾ വർഷത്തിൽ ഒരിക്കൽ വയനാട്ടിൽ വരും. വരുന്നവഴിക്ക് അദ്ദേഹം ഒരു ചായക്കടയിൽ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴം പൊരി തിന്നും എന്നിട്ട് നല്ല പഴം പൊരിയാണെന്ന് പറയുന്നു. അടുത്ത കുറി വേറൊരു കടയിൽ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും. ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും. പിറ്റേന്ന് മനോരമ എഴുതും: നല്ല പൊറോട്ട, നല്ല കാപ്പി, ചായ കാപ്പി, പഴം പൊരി പൊറോട്ട…’- സ്വരാജ് പറഞ്ഞു.
Comments