ന്യൂഡൽഹി: തുടർഭരണം ലഭിച്ച ഉത്തർപ്രദേശിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിലെത്തുന്ന അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷൻ ഉൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
യോഗി തന്നെയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുളളതിനാൽ ഇതിൽ മാറ്റമുണ്ടാകില്ല. എന്നാൽ സത്യപ്രതിജ്ഞ ഉൾപ്പെടെയുളള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. 37 വർഷങ്ങൾക്ക് ശേഷം യുപിയുടെ മണ്ണിൽ ചരിത്രം കുറിച്ച് ലഭിച്ച തുടർഭരണം ആഘോഷമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെയും തീരുമാനം.
ലക്‌നൗവിൽ നിന്ന് ഹിന്ദോൺ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം റോഡ് മാർഗമാകും ഡൽഹിയിലേക്ക് പോകുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
മന്ത്രിസഭയുടെ രൂപവും ആരെയൊക്കെ ഉൾപ്പെടുത്തണമെന്നതും സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് നടക്കുക. ഒപ്പം രണ്ടാം യോഗി സർക്കാർ മുൻപോട്ടു വെയ്‌ക്കുന്ന അജൻഡയും ചർച്ചയാകും. വെളളിയാഴ്ച നിലവിലെ സഹമന്ത്രിമാരുമായി യോഗി ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഗവർണറെ കണ്ട് രാജി സമർപ്പിക്കുകയും ചെയ്തു. ഹോളിക്ക് ശേഷം സത്യപ്രതിജ്ഞ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
255 സീറ്റുകൾ നേടിയാണ് ബിജെപി യുപിയിൽ വീണ്ടും അധികാരത്തിലെത്തിയത്. സഖ്യകക്ഷികളായ അപ്‌നാദളിന് 12 സീറ്റുകളും നിഷാദ് പാർട്ടിക്ക് ആറ് സീറ്റുകളും ഉണ്ട്. ഗോരഖ്പൂരിൽ നിന്ന് വിജയിച്ച യോഗിയുടെ ഭൂരിപക്ഷം 1,03,390 വോട്ടുകളായിരുന്നു.
Comments