ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വീണ്ടും ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അടിയന്തിരമായി യോഗം ചേർന്നത്. യോഗത്തിൽ ആഗോള തലത്തിലുളള സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
ഉച്ചയോടെയായിരുന്നു യോഗം ചേർന്നത്. യോഗത്തിൽ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്തു. യുക്രെയ്ൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി തവണയാണ് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിട്ടുള്ളത്.
അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.. ഖാർകീവിൽ മരിച്ച നവീൻ ശേഖരപ്പയുടെ മൃതശരീരം നാട്ടിലെത്തിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിൽ നിർദേശിച്ചതായാണ് റിപ്പോർട്ട്.
Comments