ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വോണുഗോപാൽ. പ്രവർത്തകർക്ക് വലിയ വേദനയുണ്ടെന്നും അതിന്റെ തുടർച്ചയാണ് വിമർശനമെന്നും വേണുഗോപാൽ പറഞ്ഞു.
വ്യക്തിപമരമായല്ല വിമർശനങ്ങൾ ഉയരുന്നത്. ഇരിക്കുന്ന ചുമതലയെ മുൻനിർത്തിയാണ് തനിക്കെതിരെ വിമർശനമുണ്ടാകുന്നത്. വിമർശനങ്ങൾ പോസിറ്റീവായി കാണുന്നതെന്നും തന്റെ പദവി സംബന്ധിച്ച് പാർട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
പാർട്ടിയ്‌ക്ക് ദയനീയ പരാജമുണ്ടായാൽ പ്രവർത്തകർക്ക് വിഷമമുണ്ടാകും. അവർ പലരീതിയിൽ പ്രതികരിക്കും. ഓരോരുത്തർക്കും ഓരോ ഭാഷയായിരിക്കും. താനതിനെ പോസിറ്റീവായാണ് കാണുന്നതെന്ന് വേണുഗോപാൽ വ്യക്തമാക്കി.
തോറ്റത് കോൺഗ്രസ് മാത്രമല്ല. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി ജയിക്കുമെന്ന് എല്ലാവരും എഴുതി. തോൽക്കുന്നതിനെ ന്യായീകരിക്കുകയല്ല. മറിച്ച് തോൽവികൾ വിലയിരുത്തി പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. അതിനാണ് വർക്കിങ് കമ്മിറ്റി കൂടിയതെന്നും എഐസിസി ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
Comments