തിരുവനന്തപുരം : കടുത്ത ചൂടിൽ സംസ്ഥാനം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരണ്ട കിഴക്കൻ കാറ്റാണ് നിലവിൽ സംസ്ഥാനത്തെ താപനില ഉയരാൻ കാരണം.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ ചൂട് അനുഭവപ്പെടുക. ഇവിടങ്ങളിലെ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ ഉച്ച സമയങ്ങളഇൽ പുറം ജോലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും. അതേസമയം ചൊവ്വാഴ്ചയോടെ വേനൽ മഴ പ്രതീക്ഷിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ മാസം അവസാനത്തോടെ വേനൽ മഴ ശക്തമാകും.
മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായി രൂപപ്പെട്ട ഉഷ്ണതരംഗമാണ് നിലവിൽ കേരളത്തിലെ താപനില വർദ്ധിക്കാൻ കാരണം എന്നാണ് ഗവേഷകർ പറയുന്നത്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്.
ഇന്നലെ സംസ്ഥാനത്ത് 38.6 ഡിഗ്രി ആയിരുന്നു താപനില. വേനൽക്കാലം കഴിയാൻ ഇനിയും രണ്ട് മാസം ശേഷിക്കേ വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.
Comments