ശ്രീനഗർ : ജനമനസ്സുകൾ കീഴടക്കി രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് വിവേക് അഗ്നിഹോത്രി ചിത്രം ദി കശ്മീർ ഫയൽസ്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പ്രമേയമാക്കിക്കൊണ്ടുള്ള ചിത്രം ആരുടെയും കണ്ണുനനയിക്കുന്നതാണ്. സിനിമയുടെ ചിത്രീകരണ വേളയിലും അതിന് ശേഷവും നിരവധി വെല്ലുവിളികളാണ് സംവിധായകൻ ആയ വിവേക് അഗ്നിഹോത്രിയ്‌ക്കും, നിർമ്മാതാവ് പല്ലവി ജോഷിയ്‌ക്കും നേരിടേണ്ടിവന്നത്. ഇതെല്ലാം ഇപ്പോൾ തുറന്നു പറയുകയാണ് ഇരുവരും.
സിനിമാ ചിത്രീകരണ വേളയിൽ തങ്ങൾക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന സാഹചര്യംവരെ ഉണ്ടായെന്നാണ് പല്ലവി ജോഷി പറയുന്നത്. സിനിമയ്‌ക്ക് മുൻപ് നടത്തിയ പശ്ചാത്തല പഠനം, ആളുകളെ കണ്ടെത്തൽ, പണം കണ്ടെത്തൽ, അഭിനേതാക്കളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഏറെ ശ്രമകരമായിരുന്നു. കശ്മീരിലെ വംശഹത്യയെക്കുറിച്ച് ഒരുപാട് ഗവേഷണങ്ങൾ നടത്തിയ ശേഷമാണ് സിനിമയുടെ നിർമ്മാണത്തിലേക്ക് കടന്നത്. ചെറിയ ബജറ്റിൽ, സാദ്ധ്യമായവ പ്രയോജനപ്പെടുത്തി ചിത്രം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. യഥാർത്ഥത്തിൽ ഷൂട്ടിംഗ് എന്നത് സിനിമയുടെ ചെറിയൊരു ഭാഗം മാത്രമായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഷൂട്ടിംഗിന്റെ അവസാന ദിവസമാണ് ജമ്മു കശ്മീരിലെ ഒരു വിഭാഗം ഫത്വ പുറപ്പെടുവിച്ചത്. തനിക്കും, ഭർത്താവ് വിവേക് അഗ്നിഹോത്രിയക്കും എതിരെയായിരുന്നു ഫത്വ. നാല് വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഈ നാല് വർഷത്തിൽ കശ്മീരിലെ സിനിമ ചിത്രീകരണം കേവലം ഒരു മാസത്തോളം മാത്രമാണ് നടന്നത്. ഫത്വ പുറപ്പെടുവിച്ച വിവരം അറിഞ്ഞ ശേഷം ചിത്രീകരണം പൂർത്തിയാക്കി മടങ്ങാമെന്ന് താൻ വിവേകിനോട് പറഞ്ഞിരുന്നു. കാരണം പിന്നീട് തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും പല്ലവി കൂട്ടിച്ചേർത്തു.
Comments