ബെംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ കഥപറയുന്ന ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം ഇതിനോടകം തന്നെ വൻ ഹിറ്റായിക്കഴിഞ്ഞു. മാർച്ച് 11ന് റിലീസ് ചെയ്ത ചിത്രം, രാജ്യവ്യാപകമായി 2,000 തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. അതിനിടെ കർണാടകയിൽ ഒരു തിയറ്ററിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചത് വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.
ഇന്നലെയാണ് വടക്കൻ കർണാടകയിലെ ഭട്കലിൽ ചിത്രത്തിന്റെ പ്രദർശനം ഒരു വിഭാഗം ജനങ്ങൾ നിർത്തിവെപ്പിച്ചത്. ഭട്കലിലെ പുഷ്പാഞ്ജലി തീയേറ്ററിൽ ഉച്ചയ്‌ക്ക് 2.30ന്റെ ഷോയാണ് പ്രതിഷേധക്കാർ തടഞ്ഞത്. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം ‘രാധേ ശ്യാമിന്’ വഴിയൊരുക്കാനാണ് ‘ദി കശ്മീർ ഫയൽസി’ന്റെ പ്രദർശനം തടഞ്ഞതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
അനേകം ആളുകളാണ് ‘ദി കശ്മീർ ഫയൽസ്’ കാണാൻ ആഗ്രഹിച്ച് തീയേറ്ററിൽ എത്തിയത്. എന്നാൽ പ്രതിഷേധക്കാർ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല. പ്രതിഷേധം കനത്തതോടെ, സ്‌ക്രീനിംഗ് സൂപ്പർവൈസർ ഇടപെട്ട് 8.45ന് പ്രത്യേക ഷോ ഷെഡ്യൂൾ ചെയ്യുകയായിരുന്നു.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘ദി കശ്മീർ ഫയൽസ്’ വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ ചിത്രം 14 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
Comments