ബംഗളൂരു: ഹിജാബ് കേസിൽ കർണ്ണാടക ഹൈക്കോടതി നാളെ വിധി പറയും. കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷയായ മൂന്നംഗ വിശാല ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30നാണ് വിധി. 11 ദിവസമാണ് കോടതി വാദം കേട്ടത്. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മത വസ്ത്രങ്ങൾ ധരിക്കുന്നതിന് കോടതി വിലക്കുകയും ചെയ്തിരുന്നു.
ഉഡുപ്പി സ്‌കൂളുകളിൽ ഹിജാബ് ധരിച്ചുകൊണ്ട് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാർത്ഥിനികൾ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് ഹിജാബ് വിഷയം കോടതിയിലെത്തിയത്. യൂണിഫോമിന് മുകളിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉയർന്നതോടെ കാവി ഷോൾ കഴുത്തിലിട്ട് ഹിന്ദു വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രതിഷേധം സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചു.
സ്‌കൂളുകളിൽ യൂണിഫോം ആണ് വേണ്ടതെന്നും എതെങ്കിലും മതത്തിന്റെ ആവശ്യമനുസരിച്ച് ഡ്രസ് കോഡ് മാറ്റുകയാണെങ്കിൽ തങ്ങൾക്കും ഇതേ സ്വാതന്ത്ര്യം തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹിന്ദു വിദ്യാർത്ഥികൾ രംഗത്തെത്തിയത്. മത പഠനത്തിനല്ല വിദ്യാർത്ഥികൾ സ്‌കൂളിൽ വരുന്നതെന്നും മതപരമായ ചിഹ്നങ്ങൾ ഒന്നും തന്നെ ധരിച്ച് സ്‌കൂളിൽ വരാൻ അനുവദിക്കില്ലെന്നുമാണ് സർക്കാർ നിലപാട്.
Comments