ബംഗളുരു: ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നിലപാടിനേയും ഉത്തരവിനേയും ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഹിജാബ് നിർബന്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഹിജാബ് നിരോധനം തുടരും എന്ന് വ്യക്തമായിരിക്കുകയാണ്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ ഹിജാബ് നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്താനാകില്ലെന്ന് കോടതി പറയുന്നു. നിർബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് ഇതിനെ പറയാനാകില്ലെന്നും കോടതി പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി പറയുന്നു. ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകില്ലെന്നും കോടതി പറഞ്ഞു.
മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സര്‍ക്കാരിന് ഇതിന്മേല്‍ നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസില്‍ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗളുരു, മൈസുരു, ബെഗളാവി എന്നിവിടങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനങ്ങള്‍ക്കും ആളുകള്‍ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗെ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments