ലക്നൗ : നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ ഡോ. കഫീൽ ഖാനെ ലെജിസ്ലേറ്റീവ് കൗൺസിലർ സ്ഥാനാർത്ഥിയാക്കി സമാജ്വാദി പാർട്ടി . ദിയോറിയ-കുഷിനഗർ സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് ഡോ കഫീൽ ഖാനെ സമാജ്വാദി പാർട്ടി നാമനിർദ്ദേശം ചെയ്തത് . അടുത്തിടെ പാർട്ടി മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായും കഫീൽ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു ശേഷമാണ് കഫീൽ ഖാന്റെ പേര് പ്രഖ്യാപിച്ചത്. ഇതിനിടെ, ഗോരഖ്പൂർ ഓക്സിജൻ അപകടത്തെക്കുറിച്ച് എഴുതിയ തന്റെ പുസ്തകവും കഫീൽ അഖിലേഷ് യാദവിന് സമ്മാനിച്ചു. നാളെ കഫീൽ ഖാൻ പത്രിക സമർപ്പിച്ചേക്കും. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലെ ലോക്കൽ അതോറിറ്റി ഏരിയയിലെ 36 സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ നടപടികൾ മാർച്ച് 15 മുതൽ ആരംഭിച്ചു.
36 സീറ്റുകളിലേക്കും ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. ഏപ്രിൽ 12ന് വോട്ടെണ്ണലിന് ശേഷം ഫലം പുറത്തുവരും. നിയമസഭാ കൗൺസിലിൽ എസ്പിക്ക് നിലവിൽ 48 സീറ്റുകളും ഭാരതീയ ജനതാ പാർട്ടിക്ക് 36 എംഎൽഎമാരുമാണ് ഉള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റ് തന്നാൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാമെന്ന് ഡോക്ടർ കഫീൽഖാൻ പറഞ്ഞിരുന്നു . പല രാഷ്ട്രീയ പാർട്ടികളും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും കഫീൽ ഖാൻ അവകാശപ്പെട്ടിരുന്നു .
2017 ഓഗസ്റ്റിൽ ബിആർഡി ഹോസ്പിറ്റലിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 60 ലധികം കുട്ടികൾ മരണപ്പെട്ടിരുന്നു . ഇതുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും കഫീൽഖാനെതിരെ സംസ്ഥാന സർക്കാർ കേസെടുത്തിരുന്നു .
Comments