ന്യൂഡൽഹി : എല്ലാ മതങ്ങൾക്കുമെതിരെ വെറുപ്പും ഭയവും വിവേചനവും ഉണ്ടാകുന്ന അവസ്ഥയുണ്ടെന്നും അത് അംഗീകരിക്കാൻ തയ്യാറാകണമെന്നും ഐക്യരാഷ്‌ട്ര സഭയിൽ തുറന്നടിച്ച് ഇന്ത്യ. ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള അന്താരാഷ്‌ട്ര ദിനമായി മാർച്ച് 15 നെ പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ഇസ്ലാമോഫോബിയയെ അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കുന്നത്, മറ്റെല്ലാ മതങ്ങൾക്കുമെതിരായി നടക്കുന്ന ആക്രമണങ്ങളുടെ ഗൗരവം കുറയ്‌ക്കുന്നു എന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിറി ടിഎസ് തിരുമൂർത്തി പറഞ്ഞു.
ഇസ്ലാമോഫോബിയ മാത്രം എടുത്ത് പറയുന്നതിന് പകരം റിലീജിയോഫോബിയ അംഗീകരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണം. അമുസ്ലീം സമുദായങ്ങൾക്കെതിരെയാണ് ഇത്തരം ആക്രമണങ്ങൾ നിരന്തരം നടക്കുന്നത്. ഹിന്ദു സംസ്‌കാരം ആചരിക്കുന്ന 1.2 ബില്യൺ ജനങ്ങൾ ഈ ലോകത്തുണ്ട്. ബുദ്ധിസത്തിൽ 535 മില്യൺ ആളുകളും, സിക്കിസത്തിൽ 30 മില്യൺ ആളുകളും വിശ്വസിക്കുന്നു. ഇവർക്കെല്ലാം എതിരെയും ആക്രമണങ്ങൾ നടക്കുന്നുണ്ട്.
ഗുരുദ്വാരകളിലും, ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ആക്രമണങ്ങൾ നടക്കുന്നത് ഇതിന് തെളിവാണ്. ഈ മതങ്ങൾക്കെതിരെ ചില രാജ്യങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മറ്റ് മതങ്ങൾക്കെതിരായി പ്രചാരണത്തിന്റെ ഗൗരവത്തെ ഈ പ്രമേയം കുറച്ച് കാണിക്കുന്നുണ്ടെന്നും രാജ്യം വ്യക്തമാക്കി.
ബാമ്യൻ ബുദ്ധനെ നശിപ്പിച്ച സംഭവം, ഗുരുദ്വാര ചട്ടലംഘനം, സിഖ് കൂട്ടക്കൊല, ക്ഷേത്രങ്ങൾ ആക്രമിക്കൽ, അത് മഹത്വവൽക്കരിക്കൽ എന്നിവയെല്ലാം മതവിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്. ഇതെല്ലാം ഒരു തരത്തിൽ ഫോബിയകൾ കൂടിയാണ്. യുഎൻ അംഗീകരിച്ച ഇസ്ലാമോഫോബിയ എന്ന പ്രമേയം മതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം ഫോബികയകളിലേക്ക് നയിക്കുകയും ഐക്യരാഷ്‌ട്രസഭയെ മത ക്യാമ്പുകളായി വിഭജിക്കുകയും ചെയ്യുന്ന ഒരു മാതൃക സൃഷ്ടിക്കുന്നില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.
Comments