അബുദാബി: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ നേരിടാൻ അബുദാബി പോലീസ് സജീവമായി രംഗത്ത്. യുഎഇയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 2.4 കോടി ദിർഹത്തിൽ 2.1 കോടിയാണ് അബുദാബി പോലീസ് വീണ്ടെടുത്ത് ഇരകൾക്കു നൽകിയത്. 2021 ഓഗസ്റ്റ് മുതൽ രജിസ്റ്റർ ചെയ്ത 1740 സാമ്പത്തിക തട്ടിപ്പു കേസുകളിലാണിത്.
വ്യാജ സമ്മാനം വാഗ്ദാനം ചെയ്യുക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുക, അയച്ച പാഴ്‌സൽ വീണ്ടെടുക്കാൻ ലിങ്കിൽ ക്ലിക് ചെയ്ത് വിവരം നൽകുക, ബാങ്കിന്റെയോ എമിറേറ്റ്‌സ് ഐഡിയുടെയോ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ തട്ടിപ്പുകളിലാണ് കൂടുതൽ പേരും കുടുങ്ങിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ വിവിധ ബാങ്കുമായി സഹകരിച്ച് ആരംഭിച്ച കോൺടാക്റ്റ് സെന്ററിന്റെ പ്രവർത്തനമാണ് തട്ടിപ്പ് തടയുന്ന നടപടി വേഗത്തിലാക്കിയതെന്ന് അബുദാബി പോലീസ് പറഞ്ഞു.
പരാതിപ്പെട്ട 90 ശതമാനം കേസുകളിലും പണം വീണ്ടെടുക്കാനായി. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകി. വ്യാജ വാഗ്ദാനം ചെയ്തുവരുന്ന ഫോൺ, ഇ-മെയിൽ, എസ്.എം.എസ് എന്നിവയോടു പ്രതികരിക്കുകയോ വ്യക്തിഗത, ബാങ്ക് രഹസ്യവിവരങ്ങൾ നൽകുകയോ ചെയ്യരുതെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച് ‘ബി കെയർഫുൾ’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ പരിപാടികളും ആരംഭിച്ചു.
തട്ടിപ്പിനിരയാവുന്നവരിൽ കൂടുതലും വിദേശികളാണ്. അംഗീകൃത ഇന്ത്യൻ സംഘടനകളുടെ സഹകരണത്തോടെ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോധവൽക്കരണം നടത്തുമെന്ന് കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹമ്മൂദ് സഈദ് അൽ അഫാരി പറഞ്ഞു. ഇത് സംബന്ധിച്ച പരാതികൾ പോലീസിൽ വിളിച്ച് അറിയിക്കുകയോ സ്മാർട്ട് ആപ്പിലൂടെ പരാതിപ്പെടുകയോ ചെയ്യാം.
Comments