ചണ്ഡീഗണ്ഡ്; റഷ്യൻ മുൻ ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കും ഫോർമുല വൺ കാറോട്ട താരം മൈക്കൽ ഷൂമാക്കറിനുമെതിരെ ഹരിയാനയിലെ ഗുഡ്ഗാവിൽ കേസ്. വഞ്ചന,ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.
ഡൽഹിയിലെ ഛത്തർപൂർ മിനി ഫാമിൽ താമസിക്കുന്ന ഷെഫാലി അഗർവാൾ ആണ് താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഷറപ്പോവയുടെ പേരിലുള്ള പ്രൊജക്ടിൽ താൻ അപ്പാർട്ട്‌മെന്റ് ബുക്ക് ചെയ്തിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിലെ ഒരു ടവറിന് ഷൂമാക്കറുടെ പേരാണ് നൽകിയിരുന്നതെന്നും യുവതി പറയുന്നു.
ഗുഡ്ഗാവിലെ സെക്ടർ 73 ലായിരുന്നു പ്രൊജക്ടറ്റ്. 2016 ഓടെ അപ്പാർട്ട്‌മെന്റ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പദ്ധതി പൂർത്തിയായിരുന്നില്ല. അന്താരാഷ്‌ട്ര തലത്തിലെ സെലിബ്രറ്റികൾ പ്രമോഷനിലൂടെയും മറ്റും തട്ടിപ്പിന്റെ ഭാഗമായെന്ന് യുവതി ആരോപിക്കുന്നു. അപ്പാർട്ട്‌മെന്റ് ബുക്ക് ചെയ്തിട്ട് നൽകാതെ തന്റെ 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി കൂട്ടിച്ചേർത്തു.
പരസ്യങ്ങളിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. പദ്ധതിയുടെ ചിത്രങ്ങളും വ്യാജ വാഗ്ദാനങ്ങളും നൽകി ഡെവലപ്പർമാർ തട്ടിപ്പ് നടത്തിയെന്ന് യുവതി ആരോപിച്ചു.മരിയ ഷറപ്പോവ സ്ഥലം സന്ദർശിച്ച് ടെന്നീസ് അക്കാദമിയും സ്‌പോർട്‌സ് സ്‌റ്റോറും തുടങ്ങുമെന്ന് വാഗ്ദാനം നൽകിയിരുന്നതായും യുവതി ആരോപിച്ചു.
Comments