ന്യൂഡൽഹി : 30 വർഷങ്ങൾക്ക് മുൻപ് ജമ്മു കശ്മീരിൽ നിന്നും കുടുംബവുമൊത്ത് പലായനം ചെയ്യേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടിയും, കശ്മീരി പണ്ഡിറ്റുമായ സന്ദീപ ധർ. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥ പറയുന്ന ചിത്രം ദി കശ്മീർ ഫയൽസ് കണ്ടതിന് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കഥയിലെ രംഗങ്ങളെ ജീവിതത്തിൽ നേരിട്ട അനുഭവങ്ങളുമായും താരം ബന്ധിപ്പിക്കുന്നു.
പെട്ടെന്ന് ഒരു ദിവസം സ്ത്രീകൾ ഒഴികെയുള്ള കശ്മീരി പണ്ഡിറ്റുകൾ കശ്മീർ താഴ്‌വര വിട്ട് പോകാനുള്ള നിർദ്ദേശം ലഭിച്ചെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിന് പിന്നാലെ ജന്മനാട്ടിൽ നിന്നും നാട് വിടാൻ താനും കുടുംബവും തീരുമാനിച്ചു. അങ്ങിനെ ഒരു ട്രക്കിന്റെ അടിയിലും മറ്റുമായി തങ്ങൾ ഒളിച്ചിരുന്നു. പിതാവ് ഇരിക്കുന്ന സീറ്റിന്റെ അടിയിലായാണ് തന്റെ സഹോദരി ഒളിച്ചിരുന്നത്. ഈ രംഗം സിനിമയിലും കാണാൻ സാധിച്ചെന്ന് സന്ദീപ ധർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ രംഗവും കൂട്ടപ്പലായനത്തിന്റെ മറ്റ് രംഗങ്ങളും കണ്ടപ്പോൾ ഇത് തന്റെ തന്നെ കഥയാണെന്ന് തോന്നി. തന്റെ മുത്തശ്ശി മരിച്ചു. മുത്തശ്ശിയുടെ ജന്മനാട്ടിലേക്ക് എന്റെ സ്വന്തം കശ്മീരിലേക്ക് തന്നെ തിരികെ മടങ്ങാനായി കാത്തിരിക്കുകയാണ്. പലായനത്തിന്റെ സമയത്ത് തന്റെ മാതാപിതാക്കൾക്ക് നേരിടേണ്ടിവന്നത് വളരെ മോശം അനുഭവങ്ങളായിരുന്നു. സംഭവ ശേഷം വല്ലാത്ത മാനസിക വിഷമങ്ങളിലൂടെ അവർക്ക് കടന്നു പോകേണ്ടിവന്നുവെന്നും താരം പറഞ്ഞു.
ദി കശ്മീർ ഫയൽസിന്റെ അണിയറപ്രവർത്തകരെയും സന്ദീപ ധർ അഭിനന്ദിച്ചു. സത്യമെന്താണെന്ന് ലോകത്തിന് മുൻപാകെ തെളിയിച്ച സംവിധായകൻ വിവേക് അഗ്നിഹോത്രിയ്‌ക്ക് അഭിനന്ദനങ്ങൾ. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേർ, മറ്റ് അഭിനേതാക്കൾ എന്നിവർക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും സന്ദീപ കൂട്ടിച്ചേർത്തു.
കശ്മീരി പണ്ഡിറ്റ് ആയ സന്ദീപ ശ്രീനഗറിലാണ് ജനിച്ചത്.
Comments