ധർമ്മശാല: നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബുദ്ധമതാചാര്യൻ അനുയായി കളെ നേരിട്ടെത്തി അനുഗ്രഹിച്ചു. ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ് ലാമയാണ് രണ്ടു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം പ്രാർത്ഥനാ സഭയിൽ പങ്കെടുത്തത്. കൊറോണ വ്യാപനം രൂക്ഷമായത് മൂലമാണ് എല്ലാതരത്തിലുള്ള ആത്മീയ കൂട്ടായ്മകളിൽ നിന്നും ദലായ് ലാമ വിട്ടു നിന്നത്.
ഇടവേളയ്‌ക്ക് ശേഷം ഒത്തുകൂടിയ ബുദ്ധമതാനുയായികളോട് ബോധിസത്വന്റെ ജാതക കഥകളുടെ സാരാംശമാണ് 14-ാംആത്മീയാചാര്യനായ ദലായ് ലാമ പങ്കുവെച്ചത്. ടിബറ്റ് സമൂഹത്തിന്റെ പ്രധാന ക്ഷേത്രമായ സുഗ്ലാഖാംഗിലാണ് ആത്മീയ പ്രഭാഷണം നടന്നത്. തന്റെ ആരോഗ്യനില മികച്ച രീതിയിലാണെന്നും ഡൽഹിയിൽ ചികിത്സയ്‌ക്കായി പോകുവാനെടുത്ത തീരുമാനം റദ്ദാക്കിയെന്നും അനുയായികളെ ആശ്വസിപ്പിച്ചുകൊണ്ട് ദലായ്‌ലാമ പറഞ്ഞു.
ആത്മീയ സഭയിൽ ആയിരക്കണക്കിന് അനുയായികൾക്കൊപ്പം ടിബറ്റൻ ജനപ്രതിനിധികളും പ്രവാസിഭരണകൂടത്തിന്റെ മന്ത്രിമാരും അനുഗ്രഹം തേടിയെത്തി. തങ്ങളെ സംബന്ധിച്ച് ഏറെ സുന്ദരമായ നിമിഷമാണിത്. രണ്ടു വർഷത്തിന് ശേഷമാണ് ആചാര്യന്റെ ദർശനം നേരിട്ട് ലഭിക്കുന്നത്. അദ്ദേഹം പൂർണ്ണആരോഗ്യത്തോടെ ഇരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷത്തിന് കാരണമെന്നും ടിബറ്റ് പാർലമെന്റംഗമായ ടെൻസിംഗ് ജിഗ്മേ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടിബറ്റൻ വംശജർ ധർമ്മശാലയിൽ എത്തിയിട്ടുണ്ട്.
Comments