മുംബൈ: എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ചുമതലകൾ താൽക്കാലികമായി മറ്റ് നേതാക്കൾക്ക് കൈമാറാൻ തീരുമാനിച്ച് എൻസിപി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനും മഹാരാഷ്‌ട്രയിലെ മന്ത്രിയുമായ ജയന്ത് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം നവാബ് മാലിക്കിന്റെ രാജി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം മന്ത്രിയായി തന്നെ തുടരുമെന്നും എൻസിപി വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനാലാണ് അദ്ദേഹത്തിന്റെ ചുമതലകൾ മറ്റ് വ്യക്തികൾക്ക് നൽകുന്നത്. ഇത് താൽക്കാലിക നടപടി മാത്രമാണെന്നും എൻസിപി അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ അറിയിച്ചു.
നവാബ് മാലിക്ക് നിർവഹിച്ചിരുന്ന എൻസിപിയുടെ മുംബൈ അദ്ധ്യക്ഷന്റെ ചുമതല താൽക്കാലികമായി നരേന്ദ്ര റാണെയ്‌ക്കും രാഖി ജാദവിനും നൽകും. മാലിക്കിന്റെ മറ്റ് ചുമതലകളും ഇത്തത്തിൽ മറ്റുള്ളവർക്ക് വീതിച്ച് നൽകും. മാലിക്കിന് നീതി ലഭിക്കുന്നത് വരെയുള്ള ബദൽ ക്രമീകരണം മാത്രമാണിതെന്നും പാട്ടീൽ പറഞ്ഞു.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫെബ്രുവരി 23നാണ് നവാബ് മാലിക്ക് അറസ്റ്റിലായത്. ദാവൂദിന്റെ കൂട്ടാളികളുമായി മാലിക്കിന് അടുത്തബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നവാബ് മാലിക്കുള്ളത്.
Comments