തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായെത്തി നടി ഭാവന. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശമായി ഐഎസ് ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാനൊപ്പം നടി ഭാവനയും വേദിയിലെത്തിയത് മേളയ്‌ക്ക് ഇരട്ടിമധുരമായി. അതിഥികളുടെ പ്രസിദ്ധീകരിച്ച പട്ടികയിൽ ഭാവന ഉണ്ടാകാതിരുന്നതിനാൽ വേദിയിലേക്കുള്ള ഭാവനയുടെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു.
തിരുവനന്തപുരം നിശാഗന്ധി തിയേറ്ററിൽ മേളയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ചപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. പോരാട്ടത്തിന്റെ പെൺപ്രതീകമെന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. . കെഎസ്എഫ്ഡിസി ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ ഭാവനയെ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.
ഐഎഫ്എഫ്കെയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്നും ഭാവന പറഞ്ഞു. ചടങ്ങിൽ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻറണി രാജു, ജി ആർ ആനിൽ, മേയർ ആര്യ രാജേന്ദ്രൻ, അഡ്വ. വികെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ തുടങ്ങി നിരവധി പേർ വേദിയിൽ സന്നിഹിതരായിരുന്നു.















