കാസർകോട്: കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുമ്പള പൊലീസ് കുബണൂർ സ്വദേശികളായ റിസ്‌വാന, ഭർത്താവ് ഹസ്സൻ ആസിഫ്, ബന്ധു സിറാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം. നേരത്തെ വാങ്ങിയ 5,000 രൂപ തിരികെ നൽകാമെന്ന് പറഞ്ഞാണ് റിസ്‌വാന വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കിടപ്പുമുറിയിൽ വെച്ച് വ്യാപാരിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയിൽ നിന്ന് 1,500 രൂപയും കാറിന്റെ ചാവിയും മൊബൈൽ ഫോണും പ്രതികൾ കൈക്കലാക്കിയെന്നാണ് പരാതി. കാറിലുണ്ടായിരുന്ന ഏകദേശം 25,000 രൂപ വിലമതിക്കുന്ന മറ്റൊരു മൊബൈൽ ഫോണും രണ്ട് എടിഎം കാർഡുകളും സംഘം കൈക്കലാക്കി.
ഭീഷണിപ്പെടുത്തി എടിഎം പിൻ നമ്പർ കൈക്കലാക്കിയ പ്രതികൾ അക്കൗണ്ടിൽ നിന്ന് 7,200 രൂപ പിൻവലിച്ചു. അടുത്ത ദിവസം വ്യാപാരിയുടെ കടയിലെത്തിയ സംഘം വീണ്ടും ഭീഷണിപ്പെടുത്തി 5,000 രൂപ കൂടി വാങ്ങി. ഇതിനുപിന്നാലെ രണ്ട് ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് വ്യാപാരി കുമ്പള പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രതികൾ സമാനമായ രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.















