അഗർത്തല: ത്രിപുരയിലെ സർക്കാരിനെ ഗവർണർ ഉപദേശിക്കുന്നില്ലെന്ന പരാതിയുമായി സിപിഎം സംസ്ഥാന നേതൃത്വം. മാണിക് സർക്കാരിന്റെ നേതൃത്വത്തിലാണ് നേതാക്കൾ സർക്കാരിനെ ഗവർണർ ഉപദേശിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് ദിവസത്തെ നിയമസഭയുടെ ബജറ്റ് സെഷന് തുടക്കം കുറിച്ചുളള ഗവർണറുടെ പ്രസംഗം സിപിഎം അംഗങ്ങൾ കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു.
ഇടത് അംഗങ്ങൾ ബഹിഷ്‌കരിക്കുകയും സഭയെ ബഹളത്തിൽ മുക്കുകയും ചെയ്തതോടെ ഗവർണർക്ക് പ്രസംഗം പൂർത്തിയാക്കാനും കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷം മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് സർക്കാരിനോട് എന്താണ് വേണ്ടതെന്നും അല്ലാത്തതെന്നും നിർദ്ദേശിക്കാൻ ഗവർണർക്ക് യോഗ്യതയുണ്ടെന്ന് മാണിക് സർക്കാർ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഗവർണർ എന്നാൽ ഭരണഘടനാ തലവൻ ആണ്. സർക്കാരിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും രക്ഷകർത്താവ് കൂടിയാണ് മാണിക് സർക്കാർ പറഞ്ഞു.
എന്നാൽ കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പല വിഷയങ്ങളിൽ രംഗത്ത് വന്ന സിപിഎം സർക്കാരിനെ ഉപദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന നിലപാടാണ് പലപ്പോഴായി പങ്കുവെച്ചിട്ടുളളത്. മാണിക് സർക്കാരിന്റെ വാക്കുകളെങ്കിലും കേരളത്തിലെ സിപിഎം നേതാക്കൾ കേൾക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകളിൽ പലരും അഭിപ്രായപ്പെടുന്നത്. ത്രിപുരയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നതിലെ പൊരുത്തക്കേടും ചർച്ചകളിൽ ഉയരുന്നുണ്ട്.
സർവ്വകലാശാലകളിലെ അനധികൃത നിയമനത്തിലും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് രാഷ്‌ട്രീയക്കാരെ തളളിക്കയറ്റുന്നതും കേരള ഗവർണർ ചോദ്യം ചെയ്തിരുന്നു. ഇവിടെയെല്ലാം ഗവർണറുടെ അധികാര പരിധിക്ക് പരിമിതിയുണ്ടെന്ന് പറഞ്ഞായിരുന്നു സിപിഎം നേതാക്കൾ ഇതിനെ പ്രതിരോധിച്ചത്.















