വെല്ലിംഗ്ടൺ: കശ്മീർ ഫയൽസിന് പിന്തുണയുമായി മുൻ ന്യൂസിലാന്റ് ഉപ പ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്. ചിത്രം സെൻസർ ചെയ്യുന്നത് ന്യൂസിലാൻഡുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യവും ഒരു പോലെ ഏറ്റെടുത്ത ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ്. ഈ ചിത്രം ഒരിക്കലും സെൻസർ ചെയ്യാൻ പാടില്ലെന്നും വിൻസ്റ്റൺ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിൻസ്റ്റൺ പീറ്റേഴ്‌സ് പിന്തുണ അറിയിച്ച് എത്തിയത്. ഇന്ത്യൻ ചിത്രം പ്രദർശിപ്പിക്കുന്നത് വിലക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി മുൻ ഉപ പ്രധാനമന്ത്രി എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 32 വർഷങ്ങൾക്ക് ശേഷവും നാല് ലക്ഷത്തോളം പണ്ഡിറ്റുകൾക്ക് ഇന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. 1.1 ബില്യൺ ജനങ്ങൾ ഇന്ന് ചിത്രം കണ്ടുകഴിഞ്ഞു. 1990കളിൽ കശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെ കുറിച്ചാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ ഫയൽസ് സെൻസർ ചെയ്യുന്നത് ന്യൂസിലാൻഡിൽ നടന്ന ആക്രമണങ്ങളും 9/11 ഭീകരാക്രമണവും പൊതു ജനങ്ങളിൽ നിന്നും മറച്ചുവെയ്‌ക്കുന്നതിന് തുല്യമാണ്. ഇസ്ലാമോഫോബിയയ്‌ക്കെതിരെ ശബ്ദിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കരുതെന്നാണ് സൂചിപ്പിക്കുന്നത്. എന്ത് വില കൊടുത്തും തീവ്രവാദത്തെ ശക്തമായി എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments