മഡ്ഗാവ് : ഐഎസ്എല്ലിലെ കലാശപ്പോരിൽ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്സി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ 3-1 നായിരുന്നു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഹൈദരാബാദ് ചാമ്പ്യന്മാരായത്.
90 മിനിറ്റുകളിൽ ഇരു ടീമുകളും ഓരോ ഗോളോടെ സമനില തുടർന്നതിനെ തുടർന്ന് മത്സരം നാല് മിനിറ്റ് ഇഞ്ച്വറി ടൈമിലേക്ക് നീണ്ടു. എന്നിട്ടും ഗോൾ പിറന്നില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക്. അതിലും ഇരു ടീമുകൾക്കും വലകുലുക്കാൻ കഴിയാതെ വന്നതോടെയാണ് ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടിലെ അമിത സമ്മർദ്ദമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വിനയായത്. കലാശക്കളിയുടെ മുഴുവൻ ആവേശവും ഗാലറിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളിലേക്കും ടെലിവിഷൻ സ്‌ക്രീനുകളിൽ കളി കണ്ടിരുന്ന ലക്ഷക്കണക്കിന് മലയാളികളിലേക്കും നിറച്ച ഫൈനലിനാണ് ഗോവയിലെ ഫറ്റോർഡ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ലെസ്കോവിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഷോട്ട് എടുത്തത്. എന്നാൽ ഇത് ലക്ഷ്യം കണ്ടില്ല. ഹൈദരാബാദ് ക്യാപ്റ്റൻ ജാവോ വിക്ടറിന്റെ കിക്ക് വലയിലായതോടെ ഹൈദരാബാദ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്സിനായി പിന്നീട് എത്തിയ നിഷു കുമാറിന്റെ ഷോട്ടും ഹൈദരാബാദിൻരെ വലകാത്ത കട്ടിമണി രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി ഹൈദരാബാദിന് വേണ്ടി അടുത്ത കിക്കെടുത്ത സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി. തൊട്ടടുത്ത് വന്ന ആയുഷ് അധികാരി ബ്ലാസ്റ്റേഴ്സിന് വേണ്ടി ലക്ഷ്യം കാണുകയും ചെയ്തു.
എന്നാൽ ഖാസ കമാറയുടെ ഷോട്ട് തടയാൻ കഴിയാതെ വന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഗോളി പ്രഭ്‌സുഖൻ സിങിനെ സമർത്ഥമായി കബളിപ്പിച്ചാണ് ഖാസ കമാറ ലക്ഷ്യം കണ്ടത്. പിന്നീട് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയ ജീക്ക്സൺ സിങ്ങിന്റെ ഷോട്ടും വലയിൽ എത്തിക്കാതെ കട്ടിമണി തടഞ്ഞു. അവസാനമായി ഹൈദരാബാദിന് വേണ്ടി എത്തിയ ഹാളിചരൺ നർസാരി ലക്ഷ്യം കണ്ടതോടെയാണ് ഹൈദരാബാദ് കിരീടം ഉറപ്പിച്ചത്.
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഹൈദരാബാദ് എഫ്‌സിയുടെ ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തൊടുത്ത പല ഷോട്ടുകളും നിർഭാഗ്യം കൊണ്ടു മാത്രമാണ് വിഫലമായത്.
68 ാം മിനിറ്റിൽ മലയാളി താരം കെപി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് കലാശക്കളിയിലെ ആദ്യ ഗോൾ നേടി. വെടിയുണ്ട പോലെ ഗോളിയുടെ കൈകളിൽ തട്ടി പിന്നിലേക്ക് പാഞ്ഞ പന്ത് ഗോൾവല കുലുക്കിയാണ് വിശ്രമിച്ചത്. ഏത് വിധേനയും ഗോൾ മടക്കാനുളള പരിശ്രമത്തിലായിരുന്നു ഹൈദരാബാദ് പിന്നീട്.
88ാം മിനിറ്റിൽ ഹൈദരാബാദ് എഫ്സി ഗോൾ മടക്കി. ഹൈദരാബാദിന്റെ ഷാഹിദ് ടവോറയാണ് തിരിച്ചടിച്ചത്. ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിലൂടെയാണ് ടവോറ ഗോൾ കണ്ടെത്തിയത്. പ്രതിരോധത്തിലും തിരിച്ചടിയിലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇരു ടീമുകളും നടത്തിയത്.
ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന് മുന്നേറ്റമുണ്ടാക്കാനുളള അവസരം നിർഭാഗ്യത്തിൽ വഴിമാറുകയായിരുന്നു. 14-ാം മിനിറ്റിൽ ഹർമൻജോത് ഖബ്ര ബോക്‌സിലേക്ക് നൽകിയ ക്രോസ് ഫലപ്രദമായി ഉപയോഗിക്കാൻ യോർഗെ ഡയസിന് സാധിച്ചില്ല. 23ാം മിനിറ്റിൽ പുട്ടിയ വാസ്‌ക്വസിന് നൽകിയ മികച്ചൊരു ത്രൂ ആകാശ് മിശ്ര സ്ലൈഡ് ചെയ്ത് രക്ഷപ്പെടുത്തി. 39-ാം മിനിറ്റിൽ വാസ്‌ക്വസിന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങി.
Comments