കാബൂൾ: അഫ്ഗാനിസ്താനിൽ നവ്റോസ് ആഘോഷിക്കില്ലെന്ന് വ്യക്തമാക്കി താലിബാൻ. പേർഷ്യൻ, ഇറാനിയൻ പുതുവത്സരമാണ് നവ്റോസ്. വസന്ത കാലത്തിന്റെ തുടക്കവും പ്രകൃതിയുടെ നവീകരണവും സൂപിപ്പിക്കുന്ന നവ്റോസ് താലിബാൻ സർക്കാർ ആഘോഷിക്കുകയില്ലെന്ന് വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അതേസമയം പൊതുജനങ്ങളിൽ ആരെങ്കിലും നവ്റോസ് ആഘോഷിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ അനുമതി നൽകുമെന്നും താലിബാൻ വ്യക്തമാക്കി.
പേർഷ്യൻ-ഇറാനിയൻ പുതുവത്സര ദിനമായ നവ്റോസ് താലിബാൻ ഭരണകൂടത്തിന് കീഴിൽ ആഘോഷിക്കില്ല എന്നതിനാൽ പൊതുഅവധിയായി പ്രഖ്യാപിക്കുകയില്ലെന്നും സർക്കാർ അറിയിച്ചു. തൊഴിൽ മന്ത്രാലയ വക്താവ് മുഹമ്മദ് യൂനുസ് സിദ്ദിഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്വകാര്യ ആഘോഷങ്ങൾ അഫ്ഗാൻ പൗരന്മാർക്ക് അനുവദനീയമാണെങ്കിലും ഇസ്ലാമിക നിയമങ്ങളുമായി ‘ഉത്സവം’ എന്ന കാഴ്ചപ്പാട് പൊരുത്തപ്പെടുകയില്ലെന്ന് ഇൻഫർമേഷൻ മന്ത്രാലയ വക്താവ് വ്യക്തമാക്കി. നവ്റോസ് ദിനത്തിൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാർ യഥാസമയം എത്തണമെന്നും സർവകലാശാലകളിലെ പരീക്ഷകൾ മാറ്റിവെക്കുകയില്ലെന്നും താലിബാൻ വ്യക്തമാക്കി.
പേർഷ്യൻ സാംസ്കാരം ശക്തമായി സ്വാധീനിച്ചിട്ടുള്ള ഇറാൻ, ഇറാഖ്, ഇന്ത്യ, അഫ്ഗാനിസ്താൻ, മധ്യേഷ്യയുടെ ചില ഭാഗങ്ങൾ എന്നീ രാജ്യങ്ങളിൽ സാധാരണയായി നവ്റോസ് ആഘോഷിക്കപ്പെടാറുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുക, വീടുകളിൽ വിളക്കുകൾ തെളിയിക്കുക, രംഗോലികൾ വരയ്ക്കുക, സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യുക, ബന്ധുവീടുകളിലേക്ക് പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ പോകുക എന്നിവയെല്ലാം നവ്റോസ് ആഘോഷങ്ങളുടെ ഭാഗമാണ്.
Comments