നോയിഡ: അർദ്ധരാത്രി നടുറോഡിലൂടെ ഓടി ആരാധകരെ സൃഷ്ടിക്കാനാകുമോ.. കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് യുപിയിൽ ഒരു 19കാരൻ. നോയിഡയിലെ തെരുവിലൂടെ അർദ്ധരാത്രി ഓടുന്ന രംഗങ്ങൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടുതീർത്തത്. ഈ 19കാരന്റെ ഓട്ടത്തിന് എന്താണിത്ര പ്രത്യേകതയെന്നല്ലേ..
നാമെല്ലാം ജീവിതത്തിലെ കൊച്ചു കൊച്ചു സങ്കടങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ടിരിക്കുമ്പോൾ 19കാരനായ പ്രദീപ് മെഹ്‌റയ്‌ക്ക് പറയാനുള്ളത് അവന്റെ സ്വപ്‌നത്തെക്കുറിച്ചാണ്. ഉത്തരാഖണ്ഡ് സ്വദേശിയാണ് പ്രദീപ് മെഹ്‌റ. എല്ലാ ദിവസവും അർദ്ധരാത്രി പത്ത് കിലോമീറ്റർ ദൂരമാണ് പ്രദീപ് ഓടുന്നത്. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കാണ് അവന്റെ ഓട്ടം. ദിവസേനയുള്ള ഈ ഓട്ടം സംവിധായകൻ വിനോദ് കാപ്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പ്രദീപിനെക്കുറിച്ച് രാജ്യം മുഴുവനറിഞ്ഞത്.
This is PURE GOLD❤️❤️
नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया
मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिएबार बार लिफ़्ट का ऑफ़र किया पर इसने मना कर दिया
वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️😊 pic.twitter.com/kjBcLS5CQu
— Vinod Kapri (@vinodkapri) March 20, 2022
ഓടുന്ന പ്രദീപിനെ കണ്ട കാപ്രി അവന് ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെങ്കിലും വിനയപൂർവ്വം പ്രദീപ് അത് നിരസിച്ചു. ഇതോടെയാണ് കാപ്രിക്ക് 19കാരനിൽ കൗതുകമുണ്ടായത്. മക്ഡൊണാൾഡ്സിലെ തന്റെ ജോലിസമയം കഴിഞ്ഞ് ജോലി വീട്ടിലേക്ക് ഓടുകയാണ് താനെന്ന് പ്രദീപ് വെളിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് സംവിധായകൻ ചോദിച്ചപ്പോഴാണ് തന്റെ സ്വപ്‌നത്തെക്കുറിച്ച് പ്രദീപ് പറഞ്ഞത്. സൈന്യത്തിൽ ചേരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രദീപ് തുറന്നുപറഞ്ഞു.
പരിശീലനം നടത്താൻ തനിക്ക് മറ്റ് സമയമൊന്നുമില്ല, രാവിലെ വേഗം ഉണരണം. ഭക്ഷണം പാകം ചെയ്യണം, ജോലിക്ക് പോകണം. രക്ഷിതാവായി അമ്മയാണുള്ളത്. അവർക്ക് തീരെ സുഖമില്ല, ആശുപത്രിയിൽ ചികിത്സയിലാണ്, അനുജനോടൊപ്പം ബറോലയിലുള്ള വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും പ്രദീപ് സംവിധായകനോട് പറഞ്ഞു. ഇതെല്ലാം ക്യാമറയിൽ പകർത്തിയ വിനയ് കാപ്രി ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ലക്ഷക്കണക്കിന് ആളുകൾക്കിടയിലേക്ക് പ്രദീപിന്റെ അർദ്ധരാത്രിയിലെ ഓട്ടം എത്തുന്നത്.
19കാരനായ പ്രദീപിന്റെ നിശ്ചയദാർഢ്യത്തിൽ വിസ്മയിച്ച് നിൽക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അവന് പരാതിയില്ല, പരിഭവമില്ല, ആരുടെയും അനുകമ്പ അവൻ ആഗ്രഹിക്കുന്നുമില്ല, കഴിഞ്ഞുപോയതിനെക്കുറിച്ച് അവന് വേവലാതിയില്ല, മറിച്ച് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഈ കൊച്ചുമിടുക്കന്റെ മനം നിറയെ..















