തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ എ.വി സൈജുവിനെതിരെ നടപടി. പോലീസ് ആസ്ഥാനത്തേയ്‌ക്ക് സൈജുവിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണം പൂർത്തിയകുന്ന മുറയ്‌ക്ക് മറ്റ് നടപടികൾ സ്വീകരിക്കും.
മലയിൻകീഴ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് വനിത ഡോക്ടർ താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. 2018 വരെ അബുദാബിയിൽ ദന്ത ഡോക്ടറായിരുന്ന യുവതി 2019 ഓഗസ്റ്റിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. യുവതിയുടെ പരാതിയിൽ സൈജു പരിഹാരം കണ്ടു. കടമുറികൾ ഒഴിപ്പിക്കുന്നതിന് സഹായിച്ചു.
പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. പ്രശ്‌നം പരിഹരിച്ചതിന് ചെലവ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് 2019ൽ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സർജറി കഴിഞ്ഞ സമയമായതിനാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു താനെന്നും വീട്ടിലെത്തിയ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. പുറത്ത് പറയരുതെന്ന് കാല് പിടിച്ച് യാചിച്ചു.
ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി തന്നെ വിവാഹം കഴിക്കാമെന്ന് സൈജു ഉറപ്പ് നൽകി. പിന്നീട് ഫോണിലൂടെ ബന്ധം തുടർന്നു. നിരന്തരമായുള്ള ഫോൺ കോളും വീഡിയോ കോളും കാരണം ഭർത്താവ് തന്നെ ഉപേക്ഷിച്ചു. തന്റെ ഭർത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകർന്ന് ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. സൈജുവിനെ വിശ്വസിച്ച് പണം നൽകിയതായും യുവതി പരാതിയിൽ പറഞ്ഞു.
ഒരു ദിവസം സൈജു വീട്ടിൽ വന്നപ്പോൾ വാക്കുതർക്കമായെന്നും യുവതി പരാതിയിൽ വിശദീകരിക്കുന്നു. മറ്റൊരു സ്ത്രീയുമായി ബന്ധം തുടരുമ്പോൾ ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നാലെ സൈജു നിരന്തരം ഫോൺ ചെയ്ത് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും യുവതി പരാതിയിൽ പറയുന്നു.















