തിരുവനന്തപുരം: ഒറ്റയ്ക്കൊറ്റയ്ക്കാണ് അവർ വന്നത്. പിന്നീടവർ ഒറ്റച്ചുവടായി, ഒരലകടലിരമ്പമായി. കാരിരുമ്പിന്റെ ബാരിക്കേഡുകൾ തകർക്കുന്ന കരുത്തായി, ജലപീരങ്കികൾക്കു മുന്നിലൊരു പടച്ചട്ടയായി. പോർമുഖത്ത് ഓരോ പെണ്ണും കണ്ണകിയും കാവലാളുമാകുന്ന കാഴ്ചയ്ക്ക് ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് സാക്ഷ്യം വഹിച്ചു.
മലപ്പുറം കാവന്നൂരിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച സ്ത്രീമുന്നേറ്റയാത്ര അക്ഷരാർത്ഥത്തിൽ സ്ത്രീമുന്നേറ്റമായി.
പാളയത്ത് നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടന്ന യാത്ര ബിജെപി ദേശീയ സെക്രട്ടറി വിജയ രാഹേത്കർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ദളിത്, ഒബിസി വിഭാഗത്തിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയണെന്നും വിജയ രാഹേത്കർ പറഞ്ഞു.
പീഡനക്കേസിലെ പ്രതി അനുരാഗ് കശ്യപിനെ ഐഎപ്എഫ്കെയിൽ കൊണ്ടു വന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ചടങ്ങിൽ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇരയായ നടിയെ വേദിയിൽ ഇരുത്തി പീഡന കേസിൽ പ്രതിയായ അനുരാഗ് കശ്യപിനെ ഷാൾ അണിയിപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യൻ, ബി ജെ പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിവി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Comments