ന്യൂഡൽഹി : കേന്ദ്ര സർക്കാരും രാജ്യവും തന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാമൂഹികവും രാഷ്‌ട്രീയവുമായ മേഖലയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എപ്പോഴും ശ്രമിച്ചിരുന്നു. അതിനെല്ലാം ലഭിച്ച അംഗീകാരമാണിത് എന്നും വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ വെച്ച് രാഷ്‌ട്രപതിയിൽ നിന്നും പദ്മഭൂഷൻ ഏറ്റുവാങ്ങിയതിന് ശേഷം മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് നേതൃത്വത്തിനെതിരെയും അദ്ദേഹം തുറന്നടിച്ചു. ചിലർ എപ്പോഴും ആർക്കാണ് അംഗീകാരം നൽകുന്നത് എന്നും ആരാണ് അംഗീകാരം നൽകുന്നത് എന്നും നോക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ അത് വാങ്ങുന്നയാൾക്ക് അർഹതയുണ്ടോ എന്നോ അയാൾ ചെയ്ത പ്രവൃത്തികളെ പറ്റിയോ ആരും അന്വേഷിക്കുന്നില്ല. ഈ പുരസ്‌കാരം തന്റെ പ്രവർത്തനങ്ങൾക്ക് ആദരവറിയിച്ചുകൊണ്ട് തനിക്ക് രാജ്യം നൽകിയതാണ് എന്നും ആസാദ് വ്യക്തമാക്കി.
ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയും ഗുലാം നബി ആസാദുമായി പ്രതിപക്ഷ പാർട്ടികളിൽ നിന്നും പട്ടികയിൽ ഉണ്ടായിരുന്നത്. ആസാദ് അത് സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ഭട്ടാചാര്യ പുരസ്‌കാരം തിരസ്‌കരിച്ചു. പദ്മഭൂഷൺ പുരസ്‌കാരത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല, പുരസ്‌കാരം സംബന്ധിച്ച് എന്നോട് ആരും അനുമതി തേടിയിട്ടില്ലെന്നുമാണ് ഭട്ടാചാര്യ പറഞ്ഞത്.
പിന്നാലെ കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം സ്വീകരിച്ച ആസാദിനെതിരെ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞു. പാർട്ടി നേതാക്കളിൽ നിന്ന് വൻ വിമർശനങ്ങളാണ് ഗുലാം നബി ആസാദിനെതിരെ ഉയർന്നത്. അദ്ദേഹത്തെ ഒന്ന് ആശംസിക്കാൻ പോലും പാർട്ടി നേതൃത്വവും തയ്യാറായിരുന്നില്ല. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Comments