കണ്ണൂർ: കെ-റെയിൽ സമരത്തിനൊപ്പം ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. സമരത്തിന് പിന്നിൽ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോൾ. മുസ്ലീം ലീഗിന്റെ തണലിൽ വളരുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വേറെ പണിയൊന്നും ഇല്ലങ്കിൽ പോയി കുറ്റി പറിക്കട്ടെയെന്നും ജയരാജൻ പരിഹസിച്ചു. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കിഫ്ബിയെ എതിർത്ത കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണ്. കെ-റെയിൽ വന്നാൽ അതിൽ ആദ്യം കയറുക കോൺഗ്രസ് നേതാക്കൾ ആയിരിക്കും. കോൺഗ്രസുകാർ വരാത്ത കാരണം കൊണ്ട് സിപിഎം പാർട്ടി കോൺഗ്രസ് തകർന്നു പോകില്ല. അവരോട് പോയി പണി നോക്കാൻ പറയണമെന്നും മുസ്ലീം ലീഗ് ഇല്ലെങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഈ ഗതികെട്ട പാർട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കെ-റെയിലിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം കനക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വീണ്ടും വ്യക്തമാക്കിയിരുന്നു. സിൽവർ ലൈൻ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകാൻ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിയ്‌ക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സതീശൻ പറഞ്ഞിരുന്നു.
Comments