കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. ചാൻസലറായ ഗവർണ്ണറുടെ അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാലയുടെ നടപടി ചട്ട വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവിൽ ഡിവിഷൻബെഞ്ച് പറഞ്ഞിരുന്നു.
ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് ആണെന്ന് ഗവർണറുടെ സത്യവാങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സംബന്ധിച്ച് സർവ്വകലാശാല ഉത്തരവ് ചട്ട വിരുദ്ധമാണ്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം സംബന്ധിച്ച ഓഗസ്റ്റ് 11ലെ രജിസ്ട്രാറുടെ വിജ്ഞാപനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെനറ്റ് അംഗം വി. വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാൻസിലറുടെ അധികാരം കവർന്നാണ് കണ്ണൂർ സർവ്വകലാശാലയിലെ ബോർഡ് ഓഫ് സ്റ്റീഡ് അംഗങ്ങളുടെ നിയമം നടത്തിയിരിക്കുന്നതെന്നും യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്നുമാണ് ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
Comments