കൊച്ചി: ഡീസൽ വില വർധന സ്‌റ്റേ ചെയ്യണമെന്ന കെഎസ്ആർടിസിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല. എണ്ണക്കമ്പനികളുടെ വില വർധന നടപടി സ്റ്റേ ചെയ്യണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി നിരസിച്ചു. ഹർജി ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
അതേസമയം വില നിർണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം നിലപാട് വ്യക്തമാക്കാൻ എണ്ണക്കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് നിർദേശിച്ചത്.
എണ്ണക്കമ്പനികളുടെ നടപടി കടുത്ത വിവേചനമാണെന്നും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നുമാണ് കെഎസ്ആർടിസി ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഡീസൽ ലിറ്ററിന് 27 രൂപയിലധികം വർധിപ്പിച്ച നടപടി പിൻവലിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ വിലനിർണയം അടക്കമുള്ള നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. നേരത്തെ കോടതി അയച്ച നോട്ടീസിലാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്.
Comments