ചണ്ഡിഗഢ്: മതപരിവർത്തനം തടയുന്ന ബില്ല് നിയമസഭയിൽ പാസാക്കി ഹരിയാന. പ്രായപൂർത്തിയാകാത്തവരെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്നവരെയും മതപരിവർത്തനത്തിന് വിധേയരാക്കിയാൽ ഏറ്റവു കുറഞ്ഞത് നാല് വർഷവും പരമാവധി 10 വർഷവും വരെ ജയിൽശിക്ഷ ലഭിക്കാം. മൂന്ന് ലക്ഷം വരെയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിഴയടയ്‌ക്കേണ്ടി വരിക.
മാർച്ച് നാലിനാണ് ഹരിയാന പ്രിവൻഷൻ ഓഫ് അൺലോഫുൾ കൺവേർഷൻ ഓഫ് റിലിജിയൻ ബില്ല് 2022 നിയമസഭയിൽ അവതരിപ്പിച്ചത്. പ്രലോഭിപ്പിച്ചും ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും സമ്മർദ്ദത്തിലൂടെയും മതപരിവർത്തനം നടത്തുന്നവർക്ക് കർശന ശിക്ഷ ബില്ലിൽ ഉറപ്പു നൽകുന്നു. ഒന്ന് മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാതെയുളള പിഴയുമാണ് ഇത്തരം മതപരിവർത്തനങ്ങൾക്കുളള ശിക്ഷ.
കോൺഗ്രസ് ഉൾപ്പെടെയുളളവരുടെ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ല് നിയമസഭ പാസാക്കിയത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനം തടയാൻ നിലവിൽ നിയമങ്ങളുണ്ടെന്നും പുതിയ നിയമം ആവശ്യമില്ലെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
എന്നാൽ ഒരു മതവിഭാഗങ്ങളെയും വേർതിരിച്ച് കാണാനല്ല നടപടിയെന്നും നിർബന്ധിത മതപരിവർത്തനം തടയുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ബില്ല് അവതരിപ്പിച്ച് സഭയിൽ വ്യക്തമാക്കിയിരുന്നു. ഒരു മതവിഭാഗത്തെക്കുറിച്ചും ബില്ലിൽ പരാമർശമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറണമെങ്കിൽ അതിനുളള വ്യവസ്ഥകൾ ബില്ലിൽ കൃത്യമായി പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നേരത്തെ യുപിയും ഹിമാചൽപ്രദേശും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ നിർബന്ധിത
മതപരിവർത്തനം തടഞ്ഞുകൊണ്ടുളള നിയമനിർമാണം നടത്തിയിരുന്നു.
Comments